ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധവും റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷവും ആഗോള സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ സൃഷ്ടിച്ച വലിയ അനിശ്ചിതത്വങ്ങള്‍ക്കിടെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി അന്താരാഷ്ട്ര ശ്രദ്ധാ കേന്ദ്രമാകുന്നു. എന്നാല്‍ ഉച്ചകോടിയുടെ സമാപനത്തില്‍ പുറത്തിറക്കേണ്ട സംയുക്ത പ്രസ്താവനയെച്ചൊല്ലി അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത വന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ആതിഥേയ രാജ്യമായ ഇന്ത്യയെ വലിയ നയതന്ത്ര പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ആഗോള ചേരിതിരിവുകള്‍ക്കിടയില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സമവായത്തിലെത്തുക എന്നത് ഇന്ത്യക്ക് ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് അംഗ രാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമായും പോര് മുറുകുന്നത്. നേരിട്ട് യുദ്ധത്തില്‍ പങ്കാളികളായ ഇറാന്‍ ഒരു ഭാഗത്തും യു.എ.ഇ, സൗദി അറേബ്യ എന്നി രാജ്യങ്ങള്‍ മറുഭാഗത്തുമായി നിലയുറപ്പിച്ചതോടെ സംയുക്ത പ്രസ്താവനയിലെ ഭാഷയും നിലപാടുകളും സംബന്ധിച്ച തര്‍ക്കം രൂക്ഷമായി.
തങ്ങള്‍ക്കെതിരെ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും ഇത് ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറുകളുടെ പരസ്യമായ ലംഘനമാണെന്നും രേഖപ്പെടുത്തണമെന്ന് ഇറാന്‍ വാദിക്കുമ്പോള്‍, തങ്ങളുടെ പരമാധികാരത്തിനും ഭൂപ്രദേശത്തിനും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന ശാഠ്യത്തിലാണ് യു.എ.ഇ.
അംഗ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള ചൈന, റഷ്യ തുടങ്ങിയ വന്‍ശക്തികളുടെ സാന്നിധ്യം ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കനത്ത ഭിന്നതകള്‍ കാരണം സംയുക്ത പ്രസ്താവനയില്ലാതെ ഉച്ചകോടി അവസാനിക്കേണ്ടി വരുമോ എന്ന ആശങ്കയും നയതന്ത്ര ലോകത്ത് ഉയരുന്നുണ്ട്. എങ്കിലും എല്ലാ രാജ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള അനുരഞ്ജനമാര്‍ഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍.
അതേസമയം പാലസ്തീന്‍ വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ കാര്യമായ തര്‍ക്കങ്ങളില്ലെന്നത് ആശ്വാസകരമാണ്. ഗാസയെ അധിനിവേശ പാലസ്തീന്‍ പ്രദേശത്തിന്റെ അവിഭാജ്യഭാഗമായി വിശേഷിപ്പിക്കുന്ന 2025 ലെ ബ്രസീല്‍ ഉച്ചകോടിയിലെ നിലപാട് തടസ്സങ്ങളില്ലാതെ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും പശ്ചിമേഷ്യന്‍ നയതന്ത്രപ്പോരില്‍ ഇന്ത്യയുടെ ഇടനിലക്കാരന്റെ പങ്ക് വരും മണിക്കൂറുകളില്‍ നിര്‍ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
