കൊച്ചി: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് കേരള പദ്ധതി ഭാഗമായി സ്ഥാപിച്ച എ.ഐ ക്യാമറകള്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുള്ള ആകെ പിഴത്തുക 1000 കോടി രൂപ കവിഞ്ഞു. എന്നാല്‍ ഇതില്‍ വലിയൊരു പങ്കും പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ ചുമത്തിയ പിഴയില്‍ 365 കോടി രൂപ മാത്രമാണ് വാഹന ഉടമകള്‍ ഇതുവരെ ഒടുക്കിയത്. 635 കോടി രൂപ ഇനിയും കുടിശ്ശികയായി തുടരുകയാണ്.
പദ്ധതി ലാഭത്തില്‍
2023 ജൂണില്‍ 220 കോടി രൂപ ചെലവഴിച്ചാണ് 675 എ.ഐ ക്യാമറകള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതി ആരംഭിച്ചത്. ജൂലൈ മുതല്‍ ഇ-ചലാന്മാര്‍ അയച്ചുതുടങ്ങി. ഇതുവരെ പിരിഞ്ഞുകിട്ടിയ 365 കോടി രൂപ മാത്രം കണക്കാക്കിയാല്‍ പോലും പദ്ധതിച്ചെലവിന്റെ ഒന്നരയിരട്ടിയിലധികം തുക സര്‍ക്കാരിന് ലഭിച്ചതായി മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും അറിയിച്ചു.
മൂന്നു വര്‍ഷത്തിനിടെ ഒന്നരക്കോടിയോളം നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴ പുതുതായി രേഖപ്പെടുത്തി.
കുടിശ്ശിക പിരിക്കാന്‍ ആംനെസ്റ്റി സ്‌കീമും പരാജയം
കഴിഞ്ഞ മേയ് മാസം വരെ 922 കോടിയായിരുന്നു ആകെ പിഴത്തുക. നിലവില്‍ ബാക്കിയുള്ള 635 കോടി രൂപ ഈടാക്കാനായി സര്‍ക്കാര്‍ ആംനെസ്റ്റി സ്‌കീം ഉള്‍പ്പെടെയുള്ള ഇളവുകള്‍ നടപ്പാക്കിയെങ്കിലും പ്രതീക്ഷിച്ച വിജയം കണ്ടില്ല. എ.ഐ ക്യാമറകളെക്കുറിച്ചുള്ള തുടക്കത്തിലെ ഭയം മാറിയതോടെ വലിയൊരു വിഭാഗം ആളുകള്‍ പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതായാണ് റിപ്പോര്‍ട്ട്.
അപകടമരണ നിരക്കില്‍ വന്‍ കുറവ്
പിഴ കുടിശ്ശിക വന്‍തുകയാണെങ്കിലും എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് റോഡ് സുരക്ഷയില്‍ വലിയ മാറ്റമുണ്ടാക്കിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. റോഡില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 7 ശതമാനം വര്‍ധനവുണ്ടായിട്ടും അപകടമരണങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവു വരുത്താന്‍ സാധിച്ചു. ക്യാമറകള്‍ വന്നതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ വാഹനമോടിക്കാന്‍ തുടങ്ങിയതാണ് അപകടങ്ങള്‍ കുറയാന്‍ പ്രധാന കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
