കൊച്ചി: സംസ്ഥാന വൈദ്യുതി ബോർഡിന്റെ (KSEB) ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം കേരളം നിരസിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി അര ശതമാനം ഉയർത്തുന്നതിനായി കേന്ദ്രം മുന്നോട്ടുവെച്ച പ്രധാന നിബന്ധനയായിരുന്നു കെ.എസ്.ഇ.ബി. ഓഹരികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുക എന്നത്.
കേന്ദ്ര നിർദേശം തള്ളിയതോടെ 2026-27 സാമ്പത്തികവർഷത്തിൽ കേരളത്തിന് ഏതാണ്ട് 8,145 കോടി രൂപയിലധികം അധിക കടമെടുപ്പ് പരിധിയിൽ കുറവുണ്ടാകും. രാജ്യത്തെ വൈദ്യുതി കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായാണ് ഓഹരിവിൽപ്പന തുടങ്ങിവെക്കാൻ കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ചത്.
ഒന്നരവർഷം മുൻപ് വൈദ്യുതിമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രം ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇത്തവണ സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കി അധിക കടമെടുപ്പ് പരിധിക്കുള്ള പ്രധാന നിബന്ധനയായി ഇത് ഉൾപ്പെടുത്തുകയായിരുന്നു.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും വൈദ്യുതി ബോർഡുകൾ ഉത്‌പാദനം (ജെൻകോ), പ്രസരണം (ട്രാൻസ്‌കോ), വിതരണം (ഡിസ്‌കോം) എന്നിങ്ങനെ മൂന്ന് കമ്പനികളായാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഇതെല്ലാം ചേർത്ത് ഒറ്റക്കമ്പനിയായാണ് കെ.എസ്.ഇ.ബി നിലനിൽക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേരളം മറുപടി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
