കൊല്ലം: പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവർത്തനമികവാണോ, അതോ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയാണോ വിലയിരുത്തേണ്ടത് എന്നതിനെ ചൊല്ലി സംസ്ഥാന ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകുന്നു.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായതിനു പിന്നാലെ കോർപ്പറേറ്റ് ശൈലിയിൽ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനുമെതിരെ പാർട്ടിയിൽ അമർഷം പുകയുകയാണ്. കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ, പെർഫോമൻസ് അല്ല പ്രതിബദ്ധതയാണ് വേണ്ടതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുറന്നടിച്ചു.
പ്രതിബദ്ധതയുണ്ടെങ്കിൽ പ്രവർത്തനം പിന്നാലെ വരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രവർത്തകരുടെ സ്വഭാവം അളക്കുന്ന രീതിയെയും വിമർശിച്ചു. മുതിർന്ന ആർ.എസ്.എസ്. നേതാവ് പി.ആർ. ശശിധരന്റെ സാന്നിധ്യത്തിലായിരുന്നു രമേശിന്റെ ഈ വിമർശനം.
തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിലും ഉത്തരവുകൾ ഇറക്കുന്നതിലും മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ട്. പ്രവർത്തകരെ കോർപ്പറേറ്റ് കമ്പനി ജീവനക്കാരായി കാണുന്നുവെന്ന് ജില്ലാതല അവലോകന യോഗങ്ങളിലും പരാതിയുയർന്നു. ഓൺലൈൻ കമ്മിറ്റികളിൽ പി.ആർ. ഏജൻസി പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിലും ഒരു വിഭാഗം നേതാക്കൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
