കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതായി റിപ്പോർട്ട്. ഈസ്റ്റ് മിഡ്‌നാപുര്‍ സ്വദേശിയായ ഗൗതം ഗുഷെയ്ത് ആണ് ഞെട്ടിക്കുന്ന കൊലപാതകത്തിന് ശേഷം പൊലീസിന്റെ പിടിയിലായത്.
വീട്ടില്‍ ഭാര്യയുമായി വഴക്കിട്ട 40കാരന്‍ ഗൗതം അവരെ മര്‍ദ്ദിക്കുകയും ശേഷം കഴുത്തില്‍ നിന്ന് തല അറുത്ത് മാറ്റുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
തുടർന്ന് അറുത്ത് മാറ്റിയ തലയുമായി ഇയാള്‍ സമീപത്തുള്ള ചിസ്തിപുര്‍ ബസ് സ്റ്റോപ്പില്‍ എത്തി. പിന്നീട് ഭാര്യയുടെ തല ഒരു ബെഞ്ചില്‍ വെച്ച ശേഷം അതിന് സമീപത്തായി ഒന്നും മിണ്ടാതെ ഇരുപ്പായി. ഏറെ നേരം ഒരു ഭാവമാറ്റവുമില്ലാതെ ഗൗതം അതേ ഇരിപ്പ് തുടര്‍ന്നു. ഏവരെയും ഞെട്ടിക്കുന്ന ദൃശ്യം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടില്‍ കൊണ്ടുപോയി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായെന്നും ഇതില്‍ പ്രകോപിതനായാണ് കൊലപാതകം ചെയ്തതെന്നും ആണ് പ്രതി പറയുന്നത്.
അതേസമയം പൊലീസ് നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് കടുത്ത മാനസിക പ്രശ്‌നങ്ങളുള്ളതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്