ന്യൂഡൽഹി: വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്ത് വയനാട് പ്രകൃതിസംരക്ഷണ സമിതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
താമരശ്ശേരി ചുരത്തിന് ബദലായി വരുന്ന ഈ പാത കേരളത്തിലെ ജനങ്ങൾക്ക് ഗതാഗതക്കുരുക്കിൽ നിന്ന് വലിയ ആശ്വാസം നൽകുന്ന ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്ന് കോടതി നിരീക്ഷിച്ചു.
വയനാട് അതിപരിസ്ഥിതിലോല മേഖലയാണെന്നും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നുമുള്ള ഹർജിക്കാരുടെ വാദങ്ങൾ എൻജിനിയർമാരും വിദഗ്ധരും പരിഗണിക്കേണ്ടതാണെന്നും, കോടതിയുടെ ഇടപെടൽ പദ്ധതി വൈകിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വന്യജീവി സംരക്ഷണത്തിന് തുരങ്കപാതയാണ് അനുയോജ്യമെന്ന് നിരീക്ഷിച്ച കോടതി, പദ്ധതിയുടെ പാരിസ്ഥിതിക വശങ്ങൾ വിദഗ്ധ സമിതികൾ പരിശോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതി, നിർമ്മാണ വേളയിൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ ഹർജിക്കാർക്ക് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തടസ്സഹർജി നൽകിയിരുന്നെങ്കിലും, ഹർജിക്കാരുടെ വാദങ്ങൾ തള്ളിയതോടെ കോടതിയുടെ ഭാഗത്തുനിന്ന് മറ്റ് ഇടപെടലുകൾ ഉണ്ടായില്ല. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ചാണ് ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ഹർജി തീർപ്പാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
