ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് എത്തുന്നു. ഈ മാസം 23 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരം ഏറ്റ് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ സുപ്രധാന സന്ദര്‍ശനം.
മെയ് 22 ന് സ്വീഡനിലെ ഹെല്‍സിന്‍ബോര്‍ഗില്‍ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാകും റൂബിയോ ഇന്ത്യയിലേക്ക് തിരിക്കുകയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു.
നാല് ദിവസത്തെ പര്യടനത്തില്‍ ഇന്ത്യയിലെ കൊല്‍ക്കത്ത, ആഗ്ര, ജയ്പുര്‍, ഡല്‍ഹി എന്നീ പ്രമുഖ നഗരങ്ങള്‍ മാര്‍ക്കോ റൂബിയോ സന്ദര്‍ശിക്കും. ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. പ്രധാനമായും വ്യാപാരം, പ്രതിരോധം, ഊര്‍ജം, സുരക്ഷ എന്നീ മേഖലകളിലെ തുടര്‍ന്നുള്ള സഹകരണമാകും അജണ്ടയിലുണ്ടാവുക.
സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ മെയ് 26-ന് ഡല്‍ഹിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ മാര്‍ക്കോ റൂബിയോ പങ്കെടുക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി വ്യക്തമാക്കി. ഇന്ത്യ, അമേരിക്ക എന്നിവര്‍ക്ക് പുറമെ ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഈ നിര്‍ണായക യോഗത്തില്‍ പങ്കുചേരും. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെ നിലവില്‍ ലോകം നേരിടുന്ന വിവിധ ആഗോള വെല്ലുവിളികളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്ര പ്രധാനമായ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാന്‍ റൂബിയോയുടെ ഈ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
