തവാങ്: അരുണാചൽ പ്രദേശിലെ ഒരു കൊടുമുടിക്ക് ദലൈലാമയുടെ പേര് നൽകിയ ഇന്ത്യൻ പർവതാരോഹകരുടെ നടപടിക്കെതിരെ ചൈന. നടപടി നിയമവിരുദ്ധമെന്ന് ചൈന കുറ്റപ്പെടുത്തി.
ഇതുവരെ ആരും കീഴടക്കിയിട്ടില്ലാത്ത അരുണാചലിലെ തവാങ് മേഖലയിൽ കൊടുമുടി കീഴടക്കിയ ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (നിമാസ്) 15 അംഗ സംഘമാണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരായ ‘സങ്‌യാങ് ഗ്യാസ്തോ’ എന്നു നാമകരണം ചെയ്തത്.
17–18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാം ദലൈലാമ തവാങ്ങിലാണ് ജനിച്ചത്. യുവാക്കളുടെ നടപടി നിയമ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. മാത്രമല്ല, അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ജിയാൻ ആവർത്തിച്ചു.
നിർദ്ദിഷ്ട സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എന്നാൽ മേഖലയിൽ ചൈനയുടെ സ്ഥിരമായ നിലപാട് സ്ഥിരീകരിച്ചതായും ലിൻ പറഞ്ഞു. ചൈനയുടെ പരാമർശങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദലൈലാമയുടെ പേരു നൽകിയത് അരുണാചലിലെ ഗോരിചെൻ പർവതനിരകളിലെ 20,942 അടി ഉയരമുള്ള കൊടുമുടിക്കാണ്. പ്രദേശത്തെ മോൻപ ഗോത്രത്തിനും മറ്റു ജനതയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ടതെന്നാണ് പർവ്വതാരോഹ സംഘം നിമാസ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്