ഇംഫാല്‍: മണിപ്പൂരിലെ മെയ്‌തേയ് സായുധ സംഘമായ 'ആരംബായ് തെങ്കോല്‍' അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ അടിയറ വെച്ചു. മണിപ്പൂരിലെ വംശീയ അക്രമം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങളും വെടിക്കോപ്പുകളും ഏഴ് ദിവസത്തിനകം കൈമാറാന്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അന്ത്യശാസനം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ആയുധ കൈമാറ്റം.
പിക്കപ്പ് ട്രക്കുകളിലും മറ്റുമാണ് മെയ്‌തേയ് സംഘാംഗങ്ങള്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചത്. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുമ്പോള്‍ മാത്രമേ ആയുധങ്ങള്‍ ഉപേക്ഷിക്കുകയുള്ളൂവെന്ന് ചൊവ്വാഴ്ച ആരംബായ് തെങ്കോല്‍ പറഞ്ഞിരുന്നു. ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സംഘടന ആയുധങ്ങള്‍ അടിയറ വെച്ചിരിക്കുന്നത്.
''നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങള്‍ കൈമാറാന്‍ ഭല്ല ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു. ...ഞങ്ങള്‍ ചില നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ട് വെക്കുകയും ആ വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ ആയുധങ്ങള്‍ കൈമാറുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കുകയും ചെയ്തു,' ആരംബായ് തെങ്കോലിന്റെ പിആര്‍ഒ റോബിന്‍ മംഗംഗ് ഖൈ്വരക്പാം പറഞ്ഞു.
മ്യാന്‍മറുമായുള്ള അതിര്‍ത്തിയില്‍ വേലി കെട്ടുക, 1951 ലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുക, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുക, കുക്കി ഗ്രൂപ്പുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള കരാര്‍ റദ്ദാക്കുക, തുടങ്ങിയവ ആവശ്യപ്പെട്ട് ആരംബായ് തെങ്കോല്‍ ഗവര്‍ണര്‍ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കോ സായുധരായ സിവിലിയന്മാര്‍ക്കോ എതിരെ അറസ്റ്റുകളോ നിയമനടപടികളോ സ്വീകരിക്കില്ലെന്നും മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ (എസ്ടി) പദവി നല്‍കണമെന്നും ഉറപ്പു നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്