കുമ്പക്കുടി സുധാകരൻ കേരളരാഷ്ട്രീയത്തിൽ കെ.സുധാകരനായി ഉയർന്നതിൽ ത്യാഗനിർഭരമായ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കോൺഗ്രസിന് വേരോട്ടമുണ്ടാകുന്നതിന് തടസമായി നിന്നത് സി.എമ്മിന്റെ പ്രവർത്തന ശൈലിയാണ്. യൂത്ത്‌കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് നാട്ടിൽ ഒരു ത്രിവർണപതാക ഉയർത്താനോ പാർട്ടിയുടെ പേരിൽ പുറത്തിറങ്ങി നടക്കാനോ കഴിയാതിരുന്ന സാഹചര്യം. ആകാലഘട്ടത്തിലാണ് സുധാകരൻ എന്ന ചെറുപ്പക്കാരൻ നെഞ്ചുവിിച്ച് നിന്ന് ഏതു പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള ധൈര്യംകാണിച്ചത്.
മലബാറിൽ കോൺഗ്രസിന് ചരിത്രപരമായ മുന്നേറ്റം നടത്താൻ കഴിഞ്ഞത് കെ.സുധാകരനെപ്പോലുള്ളവരുടെ നേതൃശേഷികൊണ്ടാണ്. പാർട്ടിഗ്രാമങ്ങളിൽ തനിക്കു നേരെ വന്ന വാൾമുനകളെ വകഞ്ഞുമാറ്റിയാണ് സുധാകരൻ പാർട്ടിയെ നയിച്ചത്. സാധാരണ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും മനസിനൊപ്പം ചേർന്നു നിന്നാണ് സുധാകരൻ കേരളരാഷ്ട്രീയത്തിലെ കരുത്തനായ നേതാവായി ഉയർന്നത്.
അദ്ദേഹം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ട് മൂന്ന് വർഷവും എട്ടു മാസവുമായി. അദ്ദേഹം നേതൃരംഗത്തേക്ക് വന്നപ്പോൾ വിറളിപൂണ്ടത് പ്രധാന രാഷ്ട്രീയ എതിരാളികളും ചില മാദ്ധ്യമങ്ങളുമാണ്. തുടക്കം മുതൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും സുധാകരനെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കാൻ ആസൂത്രിത ശ്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇപ്പോഴും അതുതുടരുന്നു. അടുത്തകാലത്തായി സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നുമാറ്റും നാളെമാറ്റും എന്നുള്ള പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത് ചില ചാനലുകളാണ്.
റിപ്പോർട്ടർ ചാനൽ അദ്ദേഹത്തെ വേട്ടയാടുന്നതിന്റെ വാർത്താകണക്കുകൾ നാൽപ്പതോളം വരും. കൈരളി ചാനലിനെപ്പോലും അമ്പരിപ്പിച്ചു കൊണ്ടാണ് മറ്റു ചില ചാനലുകളും വാർത്ത നൽകിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തും വി.ഡി. സതീശൻ പ്രതിപക്ഷ നേതൃപദവിയിലും തുടരുന്നു.
ക്രിക്കറ്റിൽ സ്വന്തംനാടിനെ വിജയത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പൊളിക്കാനാവാത്ത കൂട്ടുകെട്ടു പോലെയാണ് കോൺഗ്രസിൽ സുധാകരൻ സതീശൻ വിന്നിംഗ് കോമ്പിനേഷൻ.
തൃക്കാക്കരയിൽ ഇരട്ടി ഭൂരിപക്ഷത്തിനും പുതുപ്പള്ളിയിൽ നാലിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. പാലക്കാട്ട് അഞ്ചിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. ചേലക്കരയിൽ എതിരാളികളുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. പാർലമെന്റിലേക്ക് 18 യു.ഡി.എഫ് എംപിമാർ ജയിച്ചു കയറി. അക്കൂട്ടത്തിൽ ഇതേ കെ. സുധാകരനടക്കം പത്ത് പേർക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി.
ഏറ്റവുമൊടുവിൽ പ്രിയങ്കാ ഗാന്ധി 4 ലക്ഷത്തിലേറെ ലീഡ് നേടി കേരളത്തിൽ നിന്നുള്ള പാർലമെന്റംഗമായി. ഇതിനിടയിൽ 16 തവണകളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ഓരോന്നിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി.
സംഘടനാപരമായി കോൺഗ്രസിന് പുതിയ ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളുമുണ്ടായി. 22000ഓളം വാർഡ് കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച് പ്രസിഡന്റുമാർക്ക് ഐഡി കാർഡുകൾ വിതരണം ചെയ്യുന്നു. നൂറ് കണക്കിന് സ്ഥലങ്ങളിൽ മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ നടന്നുവരുന്നു.
വിലക്കയറ്റത്തിനെതിരേയും നികുതി ഭീകരതക്കെതിരേയും കറണ്ട് ചാർജ് വർദ്ധനവിനെതിരേയും ക്രമസമാധാനത്തകർച്ചക്കെതിരേയുമൊക്കെ കോൺഗ്രസ് നടത്തുന്ന പ്രതിഷധ പരിപാടികളിൽ വലിയ ജനപങ്കാളിത്തം കേരളത്തിൽ കാറ്റ്മാറിവീശുന്നതിന്റെ സൂചനയാണ്. ആശാവർക്കർമാരടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് തെരുവിലിറങ്ങുന്നു. ഭാരത് ജോഡോ യാത്രയിൽ ജനലക്ഷങ്ങളെ അണിനിരത്തുന്നു. വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെയും ശതാബ്ദി ആഘോഷങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു.
സുധാകരനെ പുകച്ചു ചാടിക്കാനൊരുമ്പെട്ടിരിക്കുന്ന മാദ്ധ്യമങ്ങൾ യാഥാർത്ഥ്യങ്ങളിൽനിന്നും ജനമസുകളിൽനിന്നും അകലുന്നുവെന്ന് അവർ അറിയുന്നില്ല. അധികാരദാഹികളായ ചില കോൺഗ്രസ് നേതാക്കളും ചാനലുകൾക്കൊപ്പമുണ്ട്. അവർ നൽകുന്ന തെറ്റായി വിവരങ്ങൾ ചാനലുകൾ പെരുപ്പിച്ചു കാട്ടുന്നു. മൂഢസ്വർഗത്തിലിരുന്നു സ്വപ്‌നക്കൊട്ടാരം പണിയാൻ ആർക്കുംപറ്റും. കോൺഗ്രസ്് വലിയജനകീയ അടിത്തറയുള്ള പാർട്ടിയാണ്. അതുകൊണ്ട് അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും. ഇതുകണ്ടിട്ടാണ് ചിലർ കോൺഗ്രസ് ഇപ്പോൾതകരും എന്ന് ഊറ്റംകൊള്ളുന്നത്.
സംഘടനയുടെ ഏതെങ്കിലും തലത്തിൽ മാറ്റങ്ങൾ വേണങ്കിൽ ഉചിതമായ സമയത്ത് കോൺഗ്രസ് പാർട്ടി അത് നടപ്പിലാക്കിക്കൊള്ളും. അപ്പോൾ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യും. അതുവരെ ഗോസിപ്പ് പരത്തി സ്വയം അപഹാസ്യരാവാതിരിക്കാനുള്ള വിവേകമെങ്കിലും മാധ്യമങ്ങൾ കാണിക്കണം.
ജെയിംസ് കുടൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്