മാലി/ന്യൂഡെല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് അഭിമാനകരമാണെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ചരിത്രപരമായ ചടങ്ങിനായി ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നല്ല ദിശയിലാണെന്ന് തെളിയിക്കുമെന്നും മാലിദ്വീപ് പ്രസിഡന്റ് പറഞ്ഞു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു മുയിസുവിന്റെ പരാമര്‍ശം.
മാലദ്വീപിലെ ഇന്ത്യയുടെ ഹൈ കമ്മീഷണര്‍ മുനു മഹാവര്‍ രാഷ്ട്രപതിയുടെ ഓഫീസിലെത്തി മുയിസുവിന് ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയും മറ്റ് രണ്ട് നേതാക്കളും മുയിസുവിവൊപ്പം ന്യൂഡല്‍ഹിയിലേക്ക് പോകുമെന്ന് മാലിദ്വീപ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ദ്വീപ് രാഷ്ട്രത്തിന്റെ പ്രസിഡന്റെന്ന നിലയില്‍ മുയിസുവിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കും ഇത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തണുത്തുറഞ്ഞ സാഹചര്യത്തിലാണ് മുയിസുവിനുള്ള ക്ഷണം പ്രാധാന്യമര്‍ഹിക്കുന്നത്. ചൈനാ അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട മുയിസു മാലിദ്വീപ് പ്രസിഡന്റായി ചുമതലയേറ്റ 2023 നവംബര്‍ മുതല്‍ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം കടുത്ത പ്രതിസന്ധിയിലാണ്.
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ സൈനികരെ തന്റെ രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സമുദ്ര സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി വിന്യസിച്ചിരുന്ന സൈനികരെയും മാലിദ്വീപിന് ഇന്ത്യ നല്‍കിയ ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയോഗിച്ചിരുന്ന സൈനികരെയും ഇന്ത്യ വൈകാതെ പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മാലിദ്വീപ് സര്‍ക്കാരിലെ ഒന്നിലേറെ മന്ത്രിമാര്‍ രംഗത്തെത്തിയതും ബന്ധം മോശമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്