ഡൽഹി: വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ശക്തമായ ചർച്ച. ഭരണപക്ഷ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് സംസാരിക്കുകയും പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ ബില്ലിനെ ശക്തമായി എതിർക്കുകയും ചെയ്തു.
കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, സിപിഎം തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും അംഗങ്ങൾ ബില്ലിനെ പരസ്യമായി എതിർത്തു.
ചർച്ചയ്ക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ സഭയിൽ രൂക്ഷമായ വാഗ്വാദം നടന്നു. ബിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എൻഡിഎ സഖ്യകക്ഷിയായ എൽജെപി ആവശ്യപ്പെട്ടു. ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. അമുസ്ലീങ്ങളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്ന് കയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. ബിൽ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിൽ മുസ്ലീങ്ങളോടുള്ള വിവേചനമാണെന്ന് സമാജ്‌വാദി പാർട്ടി വിമർശിച്ചിരുന്നു. സർക്കാരിൻ്റെ നിലപാട് ദുരൂഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ബിൽ ജനവിരുദ്ധമാണെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണെന്നും ഡിഎംകെ നേതാവ് കനിമൊഴി ആരോപിച്ചു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന നിലപാടാണ് ജെഡിയു അംഗം രാജീവ് രഞ്ജൻ ലല്ലൻ സിംഗ് സ്വീകരിച്ചത്. ബിൽ പിൻവലിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു.
വഖഫ് നിയമത്തിലെ വകുപ്പ് 40 എടുത്ത് മാറ്റുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് നിലവിൽ സർക്കാർ മുന്നോട്ടു വയ്ക്കുന്ന വഖഫ് ഭേദഗതി നിയമത്തിലുള്ളത്. വകുപ്പ് 40 വഖഫ് സ്വത്തിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. നിലവില്‍ വഖഫ് ബോര്‍ഡിന് തങ്ങള്‍ക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. നിലവിലെ നിയമം അനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്രം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്