ന്യൂഡല്‍ഹി: പ്രോസിക്യൂഷന്‍ നടപടികളില്‍ ഇ.ഡി നിലവാരം പുലര്‍ത്തണമെന്ന് സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഛത്തീസ്ഗഢിലെ ബിസിനസുകാരന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.
പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പി.എം.എല്‍.എ) നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത 5297 കേസുകളില്‍ ശിക്ഷിച്ചത് വെറും 40 എണ്ണത്തില്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശമുണ്ടായത്. പ്രോസിക്യൂഷനിലെയും തെളിവുകളിലെയും നിലവാരക്കുറവാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് തോന്നുമ്പോഴാണ് ഇ.ഡി കേസെടുക്കുന്നത്. എന്നാല്‍ അത് കോടതിയില്‍ തെളിയിക്കുകയും വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഛത്തീസ്ഗഢിലെ ബിസിനസുകാരന്റെ കേസില്‍ത്തന്നെ ചിലര്‍ നല്‍കിയ മൊഴിയുടെയും മറ്റും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൊഴി നല്‍കിയവര്‍ അതില്‍ ഉറച്ചുനില്‍ക്കുമോ എന്നുപോലും വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
പി.എം.എല്‍.എ നിയമ പ്രകാരം മൊഴി തന്നെ തെളിവായെടുക്കാമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ചൂണ്ടിക്കാട്ടി. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന ഇ.ഡി ഉദ്യോഗസ്ഥന് കേസുണ്ടെന്ന് വിശ്വസിക്കാനുള്ള കാരണങ്ങളുണ്ടായിരിക്കണമെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ഓര്‍മ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്