കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. തോല്‍വി സമ്മതിക്കില്ലെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി മമത ബാര്‍ജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താ സമ്മേളനം വിളിച്ചായിരുന്നു മമത നിലപാട് പ്രഖ്യാപനം. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികള്‍ പരിശോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജി നല്‍കിയില്ലെങ്കില്‍ മമതയെ ഗവര്‍ണര്‍ പുറത്താക്കിയേക്കും. അതിന് മുമ്പ് മമതയോട് ഗവര്‍ണര്‍ ആര്‍.എന്‍ രവി സംസാരിക്കാനും സാധ്യതയുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയോ ഭൂരിപക്ഷം നേടാതെ രാജിവയ്ക്കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍, ഗവര്‍ണര്‍ക്ക് അവരെ പിരിച്ചുവിടാന്‍ അധികാരമുണ്ട്. ഭരണഘടനാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, നിലവിലുള്ള സര്‍ക്കാരിനെ നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. വിശ്വസ വോട്ടെടുപ്പിലൂടെയും ഗവര്‍ണര്‍ക്ക് മമതയെ പുറത്താക്കാം. സര്‍ക്കാരിന്റെ ഭൂരിപക്ഷം പരീക്ഷിക്കുന്നതിനായി ഗവര്‍ണര്‍ക്ക് നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിക്കാം. നിലവില്‍ മമത ബാനര്‍ജിക്ക് ഭൂരിപക്ഷ പിന്തുണ തെളിയിക്കാന്‍ കഴിയില്ല.
അതേസമയം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയ്ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മമത ബാനര്‍ജിക്കും ടിഎംസിക്കും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്, ബിജെപി 207 സീറ്റുകളില്‍ വന്‍ ഭൂരിപക്ഷം നേടി. ടിഎംസി ഏകദേശം 80 സീറ്റുകളായി കുറഞ്ഞു. എന്നാല്‍ പരാജയം അംഗീകരിക്കുന്നില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവര്‍ണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാര്‍ത്താ സമ്മേളനം വിളിച്ച് മമത പ്രഖ്യാപിച്ചു. ധാര്‍മിക വിജയം ടിഎംസിക്കാണെന്നും മമത പറയുന്നു.
കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയര്‍ത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 90 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അട്ടിമറിക്ക് കൂട്ടുനിന്നു എന്നത് വ്യക്തമാണെന്നും മമത ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
