ഹൈദരാബാദ്: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (നല്‍സാര്‍) സര്‍വകലാശാലയിലെ വരാനിരിക്കുന്ന ബിരുദദാന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. 2026 ബാച്ചിലെ ഒരു വിഭാഗം വിദ്യാര്‍ഥികളാണ് ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും കത്തയച്ചു. സര്‍വകലാശാലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന്റെ സമീപകാല പരാമര്‍ശങ്ങളും കോടതിയിലെ നിലപാടുകളും ഭരണഘടനാ മൂല്യങ്ങള്‍ക്കും അക്കാദമിക് സ്വാതന്ത്ര്യത്തിനും നിരക്കാത്തതാണെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആരോപണം. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങളും, പൊലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമയമില്ലെന്ന നിലപാടും നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെ ബാധിക്കുന്നതാണെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കകളെ അവഗണിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയില്‍ നിന്ന് ബിരുദം സ്വീകരിക്കുന്നത് ഉചിതമല്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.
അദ്ദേഹത്തിനുള്ള ക്ഷണക്കത്ത് സര്‍വകലാശാല ഭരണകൂടം ഉടന്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍, ഈ വിഷയത്തെ കേവലം ചിലരുടെ മാത്രം പ്രതിഷേധമായി കാണരുതെന്നും അഭ്യര്‍ഥിച്ചു. ഒരു പ്രമുഖ നിയമ പഠന കേന്ദ്രം ഉയര്‍ത്തിപ്പിടിക്കേണ്ട ജനാധിപത്യ മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും പ്രശ്‌നമായി ഇതിനെ കാണണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
സംഭവം നിയമ വൃത്തങ്ങളിലും അക്കാദമിക് രംഗത്തും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ടെങ്കിലും, പ്രതിഷേധത്തോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ നല്‍സാര്‍ സര്‍വകലാശാല അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
