ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ഇന്ത്യ വിമാനം വന്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വിമാനം പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിച്ചതിന് കാരണം ആകാശച്ചുഴിയല്ലെന്നും പൈലറ്റിന്റെ ലഹരി ഉപയോഗമാണെന്നും സൂചന നല്‍കുന്ന ഡ്രഗ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നു. അപകടത്തിന് ശേഷം നടത്തിയ പോസ്റ്റ്-ഫ്‌ലൈറ്റ് സ്‌ക്രീനിങ് ടെസ്റ്റില്‍ പൈലറ്റിന്റെ ഫലം പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒഡിഷയ്ക്ക് സമീപം വച്ച് വിമാനം ശക്തമായ ആകാശച്ചുഴിയില്‍ പെട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാരംഭ നിഗമനം. എന്നാല്‍ ഫ്‌ളൈറ്റിന് ശേഷമുള്ള നിര്‍ബന്ധിത പരിശോധനയില്‍ പൈലറ്റ് സൈക്കോ ആക്റ്റീവ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട് എയര്‍ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. പരിശോധന നടന്നെങ്കിലും ഫലം തങ്ങളുമായി ഇതുവരെ അധികൃതര്‍ പങ്കുവച്ചിട്ടില്ലെന്നാണ് എയര്‍ഇന്ത്യ വക്താവിന്റെ വിശദീകരണം.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില് ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ ക്രൂ അംഗങ്ങളെയും ലഹരി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. നിലവില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രസ്തുത പൈലറ്റിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി എയര്‍ഇന്ത്യ അറിയിച്ചു. നിയമപ്രകാരം പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ ക്രൂ അംഗങ്ങള്‍ക്ക് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ സാധിക്കൂ. പോസിറ്റീവ് ഫലം ലഭിക്കുന്ന പക്ഷം പൈലറ്റിനെ ജോലിയില്‍ നിന്ന് വിലക്കുകയും ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റുകയും വേണം.
145 യാത്രക്കാരുമായി ഫുക്കറ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലാണ് ആകാശത്ത് വച്ച് ദാരുണമായ സംഭവം അരങ്ങേറിയത്. പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് നാല് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേറ്റിരുന്നു. വിമാനത്തിനുള്ളില്‍ കടുത്ത ഭീതി പരത്തിയ ഈ സംഭവത്തില്‍ ഡിജിസിഎയുടെ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
