ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തെയും മിന്നലിനെയും രാജ്യത്തെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ ഈ കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങള്‍ മൂലം ഉണ്ടാകുന്ന ജീവഹാനിക്കും മറ്റ് നാശനഷ്ടങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള സാമ്പത്തിക സഹായധനത്തിന് അര്‍ഹതയുണ്ടാകും.
കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്തുടനീളം അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. രണ്ട് ദുരന്തങ്ങളെയും കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. 16-ാം ധനകാര്യ കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ണായക ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്രം പ്രകൃതിദുരന്തങ്ങളുടെ പട്ടിക പരിഷ്‌കരിച്ചത്.
2026-31 കാലയളവിലേക്ക് ദേശീയ-സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ മാഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ഇനി ഇവര്‍ക്കും തടസ്സമില്ലാതെ ലഭ്യമാകും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ചത്. ദുരിതാശ്വാസ സഹായധനം കാര്യക്ഷമമായി നല്‍കുന്നതിനായി കൃത്യമായ നയപരമായ ചട്ടക്കൂട് തയാറാക്കുമെന്നും, ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും അതിജീവിക്കുന്നതിനും ആവശ്യമായ പ്രോജക്ടുകള്‍ക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 1 മുതല്‍ ജൂലൈ 26 വരെയുള്ള കാലയളവില്‍ രാജ്യത്ത് 5,000 സൂര്യാഘാത സംഭവങ്ങളും 20 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ദേശീയ ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത സംഭവങ്ങളെ അതത് സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക ദുരന്തങ്ങള്‍ ആയി പ്രഖ്യാപിക്കാമായിരുന്നു എങ്കിലും, സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്ന് പരമാവധി 10 ശതമാനം തുക മാത്രമേ ദുരിതാശ്വാസത്തിനായി മാറ്റിവെക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ സംസ്ഥാന ഫണ്ടും ദുരന്തനിവാരണ നിധിയും ദുരിതാശ്വാസത്തിനായി പൂര്‍ണതോതില്‍ വിനിയോഗിക്കാം.
സംസ്ഥാന ഫണ്ട് അപര്യാപ്തമായാല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദേശീയ ദുരന്തപ്രതികരണ നിധിയിലെ തുകയും ഉപയോഗിക്കാനാകും. ചുഴലിക്കാറ്റ്, വരള്‍ച്ച, ഭൂകമ്പം, അഗ്‌നിബാധ, പ്രളയം, സുനാമി, ആലിപ്പഴ വര്‍ഷത്തോടെയുള്ള കൊടുങ്കാറ്റ്, മണ്ണിടിച്ചില്‍, ഹിമപാതം, മേഘവിസ്‌ഫോടനം, കീട ആക്രമണം, ശീതതരംഗം എന്നീ 12 ദുരന്തങ്ങള്‍ക്കൊപ്പം ഉഷ്ണതരംഗവും മിന്നലും കൂടി ചേരുന്നതോടെ ദേശീയ പ്രകൃതിദുരന്തങ്ങളുടെ എണ്ണം 14 ആയി ഉയര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
