സൂറിക്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. യുവേഫയില്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധം പുലര്‍ത്തുകയും, പിന്നീട് വിഷയം പുറത്തറിയാതിരിക്കാന്‍ വന്‍ തുക നല്‍കി ഒതുക്കിതീര്‍ക്കുകയും ചെയ്തതായി ബ്രിട്ടീഷ് മാധ്യമമായ ദ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
2009 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. തനിക്ക് താല്‍പ്പര്യമുണ്ടായിരുന്ന ജീവനക്കാരിക്ക് വഴിവിട്ട് പ്രൊമോഷന്‍ നല്‍കാന്‍ ഇന്‍ഫന്റീനോ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓഫീസിലെ ജോലിയില്‍ നിന്ന് ഒഴിവായ സമയത്ത് ഈ ജീവനക്കാരിക്ക് വലിയൊരു തുക നഷ്ടപരിഹാരമായി നല്‍കി. ഇതിന് പുറമെ, ഒരു പ്രമുഖ ബിസിനസ്സ് സ്‌കൂളിലെ പഠനച്ചെലവുകള്‍ക്കായി യുവേഫയുടെ ഫണ്ടില്‍ നിന്ന് 45,000 പൗണ്ട് അനുവദിച്ചു നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. 2001 ല്‍ വിവാഹിതനായ ഇന്‍ഫന്റീനോയ്‌ക്കെതിരെ ഉയര്‍ന്ന ഈ പുതിയ വിവാദം ഫുട്‌ബോള്‍ ഭരണസിര കേന്ദ്രങ്ങളെ ഉലച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ തികച്ചും അപകീര്‍ത്തികരമാണെന്നും, യുവേഫയിലോ ഫിഫയിലോ പ്രവര്‍ത്തിച്ച ഒരു ജീവനക്കാരും ഇന്‍ഫന്റീനോയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും ഫിഫ വക്താവ് അറിയിച്ചു. വരാനിരിക്കുന്ന മാര്‍ച്ചില്‍ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങവെയാണ് ഈ പുതിയ വിവാദം.
ലോകകപ്പ് മത്സരങ്ങളുടെ സംഘാടനത്തില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്‍ഫന്റീനോ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വീണ്ടും ആരോപണങ്ങള്‍ ശക്തമാകുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയുമായി ഇന്‍ഫന്റീനോ നിലവില്‍ ഭിന്നതയിലാണ്. കോണ്‍കാകാഫ്, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, യുവേഫ എന്നിവര്‍ ചേര്‍ന്ന് ഇന്‍ഫന്റീനോയെ പദവിയില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
