ബാങ്കില്‍ കാഷ്യറുടെ കഴുത്തില്‍ അരിവാള്‍ വച്ച് ഭീഷണിപ്പെടുത്തി എട്ടര ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ ബാങ്കിൽ ആണ് സംഭവം ഉണ്ടായത്. രാകേഷ് ഗുപ്ത എന്ന യുവാവിനെയാണ് ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടിയത്.
ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് അരിവാള്‍ കാണിച്ച് ബാങ്കിലെ വനിതാ കാഷ്യറെ ബന്ദിയാക്കിയ ശേഷമാണ് 8.54 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതിയെ പിടികൂടാന്‍ അഞ്ച് സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
പ്രദേശത്തെ റോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് രാകേഷിനെ പിടികൂടിയത് എന്നാണ് പുറത്തു വരുന്ന വിവരം. ബൈക്കിലെത്തിയ രാകേഷിനോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പൊലീസുകാരും തിരികെ വെടിയുതിര്‍ത്തു. തുടർന്ന് രാകേഷ് വലതുകാലിന് വെടിയേറ്റ് വീഴുകയായിരുന്നു.
ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്കില്‍ നിന്ന് മോഷ്ടിച്ച 8.54 ലക്ഷം രൂപയും സംഭവത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും ഒരു പിസ്റ്റളും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി എസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്