ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തിന് സമീപം ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ 55 തൊഴിലാളികളില്‍ 47 പേരെ രക്ഷപെടുത്തി. എട്ട് തൊഴിലാളികള്‍ ഇപ്പോഴും മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മോശം കാലാവസ്ഥയും മനയില്‍ കൂടുതല്‍ ഹിമപാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 33 തൊഴിലാളികളെയാണ് ഇന്നലെ വരെ രക്ഷപ്പെടുത്തിയത്. ഓപ്പറേഷന്‍ പുനരാരംഭിച്ചതോടെ ശനിയാഴ്ച രാവിലെ 14 പേരെ കൂടി രക്ഷപ്പെടുത്തി.
ശേഷിക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് 4 ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. പരിക്കേറ്റ ഏഴ് പേരെ ജോഷിമഠിലെ ആശുപത്രിയില്‍ എത്തിച്ചു ചികില്‍സ നല്‍കി വരികയാണ്. ചിലരുടെ സ്ഥിതി ഗുരുതരമാണ്.
ഹിമപാതമുണ്ടായ സ്ഥലത്തിന് സമീപം ഏഴടി ഉയരത്തില്‍ മഞ്ഞ് വീണിരിക്കുന്നതിനാല്‍ ദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരാഖണ്ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ പറഞ്ഞു. 65 ലധികം ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട പട്ടിക പ്രകാരം ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ദുരന്തത്തില്‍ കുടുങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാദൗത്യത്തെ കുറിച്ച് ഉത്തരാഘണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി ഫോണില്‍ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്