ഹൃദയാഘാതം സംഭവിച്ച അഞ്ചിൽ ഒരാൾക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണക്ക്.
ഹൃദയാഘാതം, പെട്ടെന്നുള്ള ഹൃദയസ്തംഭനം തുടങ്ങിയ മറ്റ് ഹൃദയ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. ഒരിക്കൽ ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരാണെങ്കിൽ വീണ്ടും ഉണ്ടാവാതിരിക്കുന്നതിൽ ജീവിതശൈലി പ്രധാനഘടകമാണെന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. കീത്ത് ഡയസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം, സർക്കുലേഷൻ: കാർഡിയോവാസ്കുലർ ക്വാളിറ്റി & ഔട്ട്കംസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
ഹൃദയാഘാതത്തിന് ശേഷം ഉദാസീനമായി ഇരിക്കുന്ന ആളുകൾക്ക് വീണ്ടും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഉദാസീനമായി ഇരിക്കുന്നതിനുപകരം അര മണിക്കൂർ മിതമായ വ്യായാമം ചെയ്യുകയും മതിയായ ഉറക്കം നേടുകയും ചെയ്യുന്നതിലൂടെ ഇത് തടയാൻ കഴിയുമെന്നും ഗവേഷകർ കണ്ടെത്തി.
21-നും 96-നും ഇടയിൽ പ്രായമുള്ള ഹൃദയാഘാതം ഉണ്ടായ 600 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ശാരീരിക പ്രവർത്തനങ്ങളും മറ്റും പരിശോധിച്ചാണ് വിലയിരുത്തലിൽ എത്തിയത്. ഹൃദയാഘാതത്തിനുശേഷം വ്യായാമം ചെയ്യാൻ ഭയം കാണിക്കുന്നവരാണ് ഭൂരിഭാഗം പേരും.
ഇതിനാൽ തന്നെ പലരും കാര്യമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുകയും ദിവസത്തിൽ ഭൂരിഭാഗവും ഇരുന്ന് സമയം ചെലവഴിക്കുകയും ചെയ്യും. ഇത് രണ്ടാമതൊരു ഹൃദയാഘാതത്തെ വിളിച്ചുവരുത്തുന്ന ശീലമാണ്- പഠനത്തിന് നേതൃത്വം നൽകിയ ഡോ.കീത് പറയുന്നു.
ദിവസവും അരമണിക്കൂർ നന്നായി വ്യായാമം ചെയ്യുകയും മറ്റു സമയങ്ങളിൽ ചെറിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തവരിൽ രണ്ടാമത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അമ്പത് ശതമാനം കുറവായിരുന്നുവെന്നും പഠനം കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്