ഇസ്ലാമബാദ്: യഥാർത്ഥത്തിൽ പാക് തീവ്രവാദികൾക്കെതിരെ മാത്രമല്ല പാക് രാഷ്ട്രീയത്തിലേക്ക് കൂടിയുള്ള ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് ആണ് ലോകം കണ്ടത്. പാകിസ്ഥാനിൽ അധികാരം പിടിച്ചെടുക്കാനുള്ള ജനറൽ അസിം മുനീറിന്റെ നീക്കങ്ങൾക്ക് ഇത് വേഗത കൂട്ടുമോ എന്ന് കണ്ടറിയണം.
പാക് രാഷ്ട്രീയത്തിന് എപ്പോഴും രണ്ട് വഴികളാണുള്ളത്. ഒന്ന് സൈന്യം ഭരിക്കുന്ന രീതി. മറ്റൊന്ന് സൈന്യം സർക്കാരിനെ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതി. സൈന്യത്തെ എതിർത്തവരെല്ലാം ഒന്നുകിൽ അകാലത്തിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ ജയിലിലാവുകയോ ചെയ്തിട്ടുണ്ട്.
സൈന്യത്തിൽ നിന്നു വന്നു ഭരണത്തിലിരുന്ന പർവേശ് മുഷറഫ് ഉൾപ്പെടെയുള്ളവരും ഇങ്ങനെ വേട്ടയാടപ്പെട്ടു. ആ പാകിസ്ഥാൻ രാഷ്ട്രീയത്തിലേക്കു കൂടിയാണ് ഇന്ത്യ ഇപ്പോൾ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരിക്കുന്നത്.
ബലൂചിസ്ഥാൻ ട്രെയിൻ ഹൈജാക്കിംഗ് മുതൽ കരസേനാ മേധാവി ജനറൽ അസിം മുനീർ വിമർശനത്തിന് വിധേയനാണ്. ജിഹാദി ജനറൽ എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന മുനീർ പാകിസ്ഥാനിലെ ഭീകര പ്രസ്ഥാനങ്ങളുടെ തലവനാണ്. പഹൽഗാം ആക്രമണത്തിന് തൊട്ടുമുമ്പ് കശ്മീർ പാകിസ്ഥാന്റെ ഹൃദയമാണെന്ന് പ്രഖ്യാപിച്ചത് ഈ സൈനിക മേധാവിയായിരുന്നു.
അയൂബ് ഖാനും യഹ്യാ ഖാനും സിയാ ഉൾ ഹഖും പർവേസ് മുഷറഫും സഞ്ചരിച്ച വഴിയാണ് അസീം മുനീർ ഉറ്റുനോക്കിയിരുന്നത്. പാകിസ്താന്‍റെ പ്രസിഡന്‍റ് പദവിയിലേക്കു വരാൻ സൈന്യത്തെ മാത്രമല്ല അസിം മുനീർ ഒപ്പം നിർത്തിയിരുന്നത്. ഖുർ ആൻ പണ്ഡിതൻ എന്ന നിലയിൽ തീവ്രയാഥാസ്ഥിതിക പുരോഹിതരെക്കൂടിയാണ് ഒപ്പം കൂട്ടാൻ ശ്രമിച്ചിരുന്നത്.
അധികാരത്തിലേക്കുള്ള ആ യാത്രയിൽ ആദ്യ തിരിച്ചടി വന്നത് ബലൂചിസ്താനിലാണ്. സൈന്യത്തിനുള്ള ജനപ്രീതി അവിടെ വല്ലാതെ ഇടിഞ്ഞു. ആ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ നടത്തിയ നീക്കമായിരുന്നു പഹൽഗാമിലേത്.
യുദ്ധം വന്നാൽ സൈന്യം മുന്നിലെത്തുമെന്നും അധികാരത്തിലെത്താൻ കഴിയുമെന്നുമായിരുന്നു അസീം മുനീറിന്റെ കണക്കുകൂട്ടൽ. ഇന്ത്യയുടെ പ്രതികരണം മുനീറിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റാണെന്ന് തെറ്റിച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ടും പോരാട്ടത്തിന് തയ്യാറെടുക്കാൻ കഴിയാത്തതിന് പാകിസ്ഥാനിൽ സൈന്യത്തിനെതിരെ വിമർശനം ഉയരുകയാണ്.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് വേണ്ടി തെരുവുകളില്‍ റാലികള്‍ നടക്കുന്നുണ്ട്. നിലവിലെ ഭരണകക്ഷിയായ ഷെഹ്ബാസ് ഷെരീഫും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. അസിം മുനീര്‍ ഈ പ്രതിസന്ധികളെ മറികടന്ന് തന്റെ ലക്ഷ്യം കൈവരിക്കുമോ, അതോ ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്തുകടക്കുമോ? ഇതാണ് പാകിസ്ഥാന്‍ രാഷ്ട്രീയം ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്