ഗാസ: വെള്ളിയാഴ്ച ഹമാസ് കൈമാറിയ മൃതദേഹം ഇസ്രായേലി ബന്ദി ഷിരി ബിബാസിന്റേത് തന്നെയെന്ന് കുടുംബം. നേരത്തെ കൈമാറിയ നാല് മൃതദേഹങ്ങളിൽ ഷിരിയുടേതില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇത് പരിശോധിക്കുമെന്നറിയിച്ചതിനു പിന്നാലെയാണ് ഹമാസ് യഥാർഥ മൃതദേഹം കൈമാറിയത്.
'ഞങ്ങളുടെ ഷിരി തടവിൽ വെച്ച് കൊല്ലപ്പെട്ടു, ഇപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തി'- കുടുംബം പ്രസ്താവനയിൽ പറഞ്ഞു. 16 മാസമായി ഞങ്ങൾ ഉറപ്പ് തേടിക്കൊണ്ടിരുന്നു, ഇപ്പോൾ ഞങ്ങൾക്ക് അത് ലഭിച്ചു, അതിൽ ആശ്വാസമില്ലെന്നും കുടുംബം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ആദ്യമായിട്ടാണ് ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായ ഷിരി ബിബാസും അവരുടെ ഒന്‍പത് മാസവും നാല് വയസും പ്രായമുള്ള കുട്ടികളായ ഏരിയൽ, ക്ഫിർ എന്നിവരുടെ മൃതദേഹമാണ് കൈമാറുന്നതെന്നാണ് ഹമാസ് പറഞ്ഞിരുന്നത്.
ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലായിരുന്നു കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് തടിച്ചുകൂടിയ ജനങ്ങളിൽ പലരും പലസ്തീൻ പതാക ഉയർത്തി പിടിച്ച് കൊണ്ടാണ് നിന്നിരുന്നത്. എന്നാൽ ഇസ്രയേൽ പരിശോധനയിൽ മൃതദേഹം ഷിരിയുടേതല്ലെന്ന് കണ്ടെത്തി. ഹമാസ് നടത്തിയത് ഗാസ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇസ്രയേൽ ആരോപിച്ചു.
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഷിരിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കടിയിൽ മറ്റ് മൃതദേഹങ്ങളുമായി കലർന്ന് ഛിന്നഭിന്നമായ നിലയിലായിരുന്നുവെന്നാണ് ഹമാസ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം. ഷിരി ബിബാസും അവരുടെ രണ്ട് മക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ഒരു വർഷമായി ഹമാസ് അവകാശപ്പെടുന്നു. എന്നാൽ ഹമാസ് തടവിൽ വെച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലിന്റെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്