ഗാസ ആക്രമണം: ഇസ്രായേല്‍ ഹമാസിനെതിരായ പോരാട്ടത്തിന് അപ്പുറത്തേക്ക് കടന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍

MAY 28, 2025, 7:50 PM

ഗാസ സിറ്റി: ഗാസയിലെ ഇസ്രായേലി ആക്രമണങ്ങള്‍ ഹമാസിനെതിരായ പോരാട്ടത്തിന് അപ്പുറത്തേക്ക് കടന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലെ ഇസ്രായേലി ആക്രമണങ്ങള്‍ ഹമാസിനെതിരെ പോരാടുന്നതിന് ആവശ്യമായതിലും കൂടുതലാണ്. അവിടെ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞ കാജ കല്ലാസ് വ്യക്തമാക്കുന്നു. യുഎന്നിനെയും മറ്റ് മാനുഷിക സംഘടനകളെയും മറികടക്കുന്ന യുഎസും ഇസ്രായേലും പിന്തുണയ്ക്കുന്ന ഒരു പുതിയ സഹായ വിതരണ മാതൃകയെ ഇയു പിന്തുണയ്ക്കുന്നില്ലെന്നും കല്ലാസ് വ്യക്തമാക്കി.

മാനുഷിക സഹായ വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കില്ല. മാനുഷിക സഹായം ആയുധമാക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ യുദ്ധം പുനരാരംഭിച്ചതിന് ശേഷം ഇസ്രായേലി വ്യോമാക്രമണങ്ങളും മറ്റ് സൈനിക നടപടികളും 3,924 പേരെ കൊന്നൊടുക്കിയതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പറയുന്നു. ഹമാസിനെ നശിപ്പിക്കാനും സംഘം കൈവശം വച്ചിരിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരാനുമാണ് പോരാട്ടം നടത്തുന്നതെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്.

സമീപകാല ഇസ്രായേല്‍ ബോംബാക്രമണങ്ങളില്‍ ധാരാളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഖാന്‍ യൂനിസില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു പലസ്തീന്‍ ഡോക്ടറുടെ 10 കുട്ടികളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി വരെ വടക്കന്‍ ഗാസയില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയിരുന്ന ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ കുറഞ്ഞത് 35 പേര്‍ കൊല്ലപ്പെട്ടുവെന്നും കല്ലാസ് വ്യക്തമാക്കുന്നു. ഉപരോധിക്കപ്പെട്ട എന്‍ക്ലേവില്‍ ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ തനിക്ക് ഇനി മനസ്സിലാകുന്നില്ലെന്ന് പ്രഖ്യാപിച്ച പുതിയ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കല്ലാസിന്റെ പ്രസ്താവന.

'സിവിലിയന്‍ ജനതയെ ബാധിച്ച രീതി... ഹമാസ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിലൂടെ ഇനി ന്യായീകരിക്കാനാവില്ല.'- ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ പറഞ്ഞു. ഗാസയ്ക്ക് മാനുഷിക സഹായം നല്‍കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ നിലവില്‍ അതില്‍ ഭൂരിഭാഗവും ആവശ്യമുള്ള പാലസ്തീനികള്‍ക്ക് എത്തിക്കാന്‍ കഴിയുന്നില്ലെന്ന് കല്ലാസ് വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ ഇസ്രായേല്‍ ഗാസയില്‍ പൂര്‍ണ്ണമായ ഉപരോധം ഏര്‍പ്പെടുത്തി. പിന്നീട് 11 ആഴ്ചകള്‍ക്ക് ശേഷമാണ് സഹായം നല്‍കാന്‍ തുടങ്ങിയത്. ഗാസയ്ക്കുള്ള സഹായത്തിന്റെ ഭൂരിഭാഗവും ഇയു ആണ് നല്‍കുന്നത്. പക്ഷേ ഇസ്രായേല്‍ അത് തടഞ്ഞതിനാല്‍ അത് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും കല്ലാസ് പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഗാസയിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ സമീപകാല ഇസ്രായേല്‍ ആക്രമണങ്ങളെ വെറുപ്പുളവാക്കുന്നതാണെന്നാണ് വിശേഷിപ്പിച്ചത്. ഗാസയിലെ സൈനിക ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുകെ, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ വിമര്‍ശനത്തിന് പിന്നാലെയാണിത്. ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് യുകെ പിന്നീട് പറഞ്ഞു.

ഇസ്രായേലുമായുള്ള സ്വന്തം വ്യാപാര കരാറിന്റെ ഔപചാരിക അവലോകനം യൂറോപ്യന്‍ യൂണിയന്‍ ആരംഭിച്ചു. ജൂണ്‍ 23 ന് ബ്രസ്സല്‍സില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്ന് കല്ലാസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam