വാഷിംഗ്ടൺ: ലെബനനിൽ നടക്കുന്ന ഇസ്രായേൽ - ഹിസ്ബുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കാനും, സമാധാന ചർച്ചകൾ നടത്താനുമായി യുഎസും ഫ്രാൻസും മറ്റ് സഖ്യകക്ഷികളും സംയുക്തമായി 21 ദിവസത്തെ വെടിനിർത്തലിന് ആഹ്വാനം ചെയ്തു.
ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ, സംഘർഷം അസഹനീയവും അസ്വീകാര്യവുമാണെന്നാണ് വിലയിരുത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വെടിനിർത്തൽ കരാർ ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ മാത്രമേ ബാധകമാകൂ. എന്നിരുന്നാലും ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മുടങ്ങിക്കിടക്കുന്ന ചർച്ചകൾ പുനരാരംഭിക്കുന്നതിന് മൂന്നാഴ്ചത്തെ വെടിനിർത്തൽ വേണമെന്നാണ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ആശങ്ക പ്രകടിപ്പിച്ചു.വെടിനിർത്തൽ കരാർ കൈവരിക്കാൻ വിവിധ പങ്കാളികളുമായി യുഎസിൻ്റെ ശ്രമങ്ങൾ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ എടുത്തുപറഞ്ഞു.
ബൈഡൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, മുതിർന്ന ഉപദേഷ്ടാക്കളായ ബ്രെറ്റ് മക്‌ഗുർക്ക്, അമോസ് ഹോച്ച്‌സ്റ്റീൻ എന്നിവർ മധ്യസ്ഥ ചർച്ചകൾക്കായി മിഡിൽ ഈസ്റ്റ് സഖ്യകക്ഷികളുമായി ബന്ധപ്പെടുന്നുണ്ട്. ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട് അവർ ഇസ്രായേൽ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ട്. .
അതേസമയം ഇസ്രയേൽ പ്രതിരോധ സേന ബുധനാഴ്ച തെക്കൻ ലെബനനിലും ബെക്കയുടെ കിഴക്കൻ പ്രദേശത്തും വ്യോമാക്രമണം തുടരുകയാണ്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഹിസ്ബുള്ളയുടെ 280 ഓളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനന്‍റെ തെക്കൻ പട്ടണമായ ടെബ്‌നൈനിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലെബനനിലെ ബാൽബെക്ക്-ഹെർമൽ പ്രദേശത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്