വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിഴലിക്കുന്നതിനിടെ ഇറാനെതിരായ സൈനിക നടപടികളില്‍ അപ്രതീക്ഷിത പിന്മാറ്റവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുടര്‍ച്ചയായ 13 ദിവസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച കൂടുതല്‍ സൈനിക നടപടികള്‍ക്ക് അനുമതി നല്‍കാന്‍ ട്രംപ് തയ്യാറായില്ല. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള രൂക്ഷമായ സൈനിക സംഘര്‍ഷത്തിന് താത്കാലിക വിരാമമായെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങാതെ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താനാണ് അമേരിക്കയുടെ ഇപ്പോഴത്തെ ശ്രമം.
ഇറാനുമായി നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസില്‍ ട്രംപ് വ്യക്തമാക്കി. മുന്‍പത്തേക്കാള്‍ ഏറെ ഗൗരവത്തോടെയാണ് ഇറാന്‍ വിഷയത്തെ സമീപിക്കുന്നത്. സമഗ്രമായ ഒരു കരാറിലെത്തുന്നതാണ് ഇരുരാജ്യങ്ങള്‍ക്കും ബുദ്ധിപരമായ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നയതന്ത്ര മുന്നേറ്റത്തിന് പിന്നാലെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ ഒമാന്‍ പ്രതിനിധി സംഘം ടെഹ്‌റാനിലെത്തിയിട്ടുണ്ട്. ഈ ആഴ്ച തന്നെ വിഷയത്തില്‍ നിര്‍ണായക ധാരണയുണ്ടായേക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മേഖലയിലെ ആക്രമണങ്ങള്‍ ഇസ്രായേല്‍ വ്യാപിപ്പിക്കുന്നത് അമേരിക്ക തടഞ്ഞതായും വിവരങ്ങളുണ്ട്. അതേസമയം, ഇറാനെതിരായ സൈനിക നടപടികളില്‍ തങ്ങള്‍ പങ്കാളികളായെന്ന വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് കുവൈറ്റ് പൂര്‍ണ്ണമായും തള്ളി. സംഘര്‍ഷത്തില്‍ അമേരിക്കയുടെ 11 പോര്‍വിമാനങ്ങള്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയ്ക്ക് പിന്തുണ തുടര്‍ന്നാല്‍ ബ്രിട്ടനെതിരെയും ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ചെങ്കടല്‍ മേഖലയില്‍ പോരാട്ട സാധ്യതകള്‍ നിലനില്‍ക്കെത്തന്നെ, ഇറാനുമേലുള്ള സൈനിക സമ്മര്‍ദ്ദം കുറച്ച് ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്ന യു.എസ് നിലപാട് ആഗോളതലത്തില്‍ താത്കാലിക ആശ്വാസത്തിന് വഴി തുറക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
