കാനഡയ്ക്ക് ട്രംപിന്റെ 'നികുതി പണി': കുരുക്കിലായി ടൊയോട്ടയും ഹോണ്ടയും

SEPTEMBER 1, 2026, 5:45 AM

ടോക്കിയോ: കാനഡയിൽ നിന്നുള്ള വാഹന ഇറക്കുമതിക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിൽ വലഞ്ഞ്  ജപ്പാനിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും.  

കാനഡയിൽ നിർമ്മിക്കുന്ന ആകെ വാഹനങ്ങളുടെ മുക്കാൽ ഭാഗത്തിലധികവും ടൊയോട്ട, ഹോണ്ട കമ്പനികളുടെ നിർമ്മാണ ശാലകളിൽ നിന്നാണ് വരുന്നത്. പുതിയ തീരുവ ജനുവരി ഒന്ന് മുതൽ നിലവിൽ വന്നാൽ, ഉൽപ്പാദന കേന്ദ്രങ്ങൾ പലതും അടച്ചുപൂട്ടാൻ കമ്പനികൾ നിർബന്ധിതരാകുമെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.  

വ്യാപാര കരാറുകൾ സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ സാധ്യത ശേഷിക്കുന്നുണ്ട്. എങ്കിലും നിലവിലെ സമയം ഈ കമ്പനികളെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിൽ ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ വൈദ്യുത വാഹനങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് ജാപ്പനീസ് കമ്പനികൾ നേരിടുന്നത്.

vachakam
vachakam
vachakam

ചൈനീസ് കമ്പനിയായ ബിവൈഡി പോലുള്ള എതിരാളികൾക്ക് പ്രവേശനമില്ലാത്ത അമേരിക്ക തന്നെയാണ് ഇപ്പോഴും ടൊയോട്ടയുടെയും ഹോണ്ടയുടെയും ഏറ്റവും വലിയ വിപണി. ഹോണ്ട കഴിഞ്ഞ വർഷം അമേരിക്കയിൽ വിറ്റഴിച്ച വാഹനങ്ങളുടെ കാൽഭാഗവും, ടൊയോട്ടയുടെ വിൽപനയുടെ 17 ശതമാനവും കാനഡയിലെ പ്ലാന്റുകളിൽ നിർമ്മിച്ചവയായിരുന്നു. 

നിലവിലുള്ള 25 ശതമാനം നികുതി 50 ശതമാനമായി ഇരട്ടിയാക്കാനുള്ള ട്രംപിന്റെ തീരുമാനം ഈ രണ്ട് കമ്പനികളെയായിരിക്കും ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക.  കാനഡയിലെ വാഹന നിർമ്മാണ മേഖലയെ പൂർണ്ണമായും തകർത്തുകളയാൻ ഈ തീരുവ വർദ്ധനവിന് സാധിക്കുമെന്ന് ലണ്ടനിലെ ഒരു വാഹന മേഖല വിശകലന വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. 

ഉൽപ്പാദന ശാലകൾ ഭാഗികമായി പൂട്ടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ടൊയോട്ടയും ഹോണ്ടയും തയ്യാറായിട്ടില്ല.  പ്രതിവർഷം 12 ലക്ഷത്തോളം വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കനേഡിയൻ വാഹന വ്യവസായ മേഖലയെ ആശ്രയിച്ച് 4,27,000-ത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. 

vachakam
vachakam
vachakam

അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആർ‌എവി-4 ടൊയോട്ടയും, സി‌ആർ-വി ഹോണ്ടയും കാനഡയിൽ നിന്നാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. പുതിയ തീരുമാനം ആഗോള വാഹന വിപണിയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമേരിക്ക ഏർപ്പെടുത്തിയ നികുതികൾ കാരണം ടൊയോട്ടയ്ക്ക് 1.4 ട്രില്യൺ യെൻ (ഏകദേശം 8.8 ശതകോടി യു.എസ് ഡോളർ) നഷ്ടം സംഭവിച്ചിരുന്നു. 

ഇതിനെത്തുടർന്ന് അമേരിക്കയിലെ നിർമ്മാണം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട. അതേസമയം കാനഡ, മെക്സിക്കോ, യു.എസ് എന്നിവ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ അനിശ്ചിതത്വം കാരണം പുതിയ നിക്ഷേപ തീരുമാനങ്ങൾ വൈകുകയാണെന്ന് ഹോണ്ടയും ഹ്യുണ്ടായിയും വ്യക്തമാക്കിയിട്ടുണ്ട്.  കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ മറ്റ് വിപണികളിലേക്ക് മാറ്റാനും, അമേരിക്കൻ വിപണിയിലെ വിതരണം തടസ്സപ്പെടാതിരിക്കാൻ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താനുമായിരിക്കും ടൊയോട്ടയും ഹോണ്ടയും ഇനി ശ്രമിക്കുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam