ടെഹ്റാന്‍: ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി ഇറാന്‍. തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംസാരിക്കവെയാണ് ഖമീനി ഇക്കാര്യം വ്യക്തമാക്കിയത്.
'അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, അഭിപ്രായ പ്രകടനം നടത്തുന്നു, ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്ക് നേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല'- എന്നായിരുന്നു ഖമീനിയുടെ പ്രതികരണം.
അമേരിക്കയുമായി ചര്‍ച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ല. അത് ഇറാന്റെ ഒരു പ്രശ്നത്തിനും പരിഹാരമാവില്ല. അത് അനുഭവമുള്ളതാണ്. 2015 ല്‍ അവര്‍ ആണവക്കരാര്‍ ലംഘിച്ചു, അത് കീറിയെറിഞ്ഞുവെന്നും ഖമീനി വ്യക്തമാക്കി.
തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തന്നെ വധിക്കുകയാണെങ്കില്‍ ഇറാന്‍ എന്ന രാജ്യം തന്നെ തുടച്ചുനീക്കാനുള്ള എല്ലാ നിര്‍ദേശവും ഇതിനകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം പുനസ്ഥാപിക്കാനുള്ള മെമ്മോറാണ്ടത്തിലും ട്രംപ് ഒപ്പുവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്