ശ്ശെടാ... നോക്കണേ..., ഭരണകൂട കോമരങ്ങളുടെ ഒരു ദഹനക്കേടേ്..! അങ്ങ് ബംഗ്ലാദേശിലാണ് സംഭവമെങ്കിലും ആഗോളതലത്തിൽ ഭരണം കയ്യാളുന്നവർക്കൊക്കെയുണ്ട് ഇത്തരം ദഹനക്കേടുകൾ. മൈക്രോഫിനാൻസ് എന്നത് സാധാരണ ജനങ്ങൾക്കും ദരിദ്രർക്കും ചെറുവായ്പകൾ നൽകുന്ന ഒരു സംവിധാനമാണ്. ജാമ്യമോ, ഈടോ, സ്ഥിരവരുമാനമോ, മെച്ചപ്പെട്ട തിരിച്ചടവു ചരിത്രമോ ഇല്ലാത്ത ദരിദ്രർക്ക് ഇന്ന് നിലവിലുള്ള ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് ചെറുവായ്പകൾ നൽകി സ്വയം പര്യാപ്തരാക്കുക എന്നതാണ് മൈക്രോഫിനാൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സാധാരണയായി മൈക്രോ, ക്രെഡിറ്റ് സ്ഥാപനങ്ങൾ നടത്തുന്നത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ്. ഇങ്ങനെയൊരു പദ്ധതി ആദ്യമായി പരുവപ്പെടുത്തിയത് നോബൽ സമ്മാന ജേതാവായ പ്രൊഫസർ മുഹമ്മദ് യൂനുസ് ആണ്. അദ്ദേഹം സ്വപ്‌നം കാണുക മാത്രമല്ല, അത്തരത്തിലൊന്ന് സ്ഥാപിച്ചു. അതാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്. മൈക്രോക്രെഡിറ്റ് രംഗത്ത് ലോകപ്രശസ്തമായ ആദ്യത്തെ മാതൃക.
ഇതുവഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി ഈ മനുഷ്യൻ.! ഇന്നദ്ദേഹം വയസ്സനായി. എന്നലദ്ദേഹത്തെ ഇപ്പോൾ ബംഗ്ലാദേശ് കോടതി ആറ് മാസം തടവിന് വിധിച്ചിരിക്കുന്നു. കഷ്ടം എന്നല്ലാതെന്തുപറയാൻ. മുഹമ്മദ് യൂനസിനെതിരെ ജുഡീഷ്യൽ പീഡനം ആദ്യസംഭവമൊന്നുമല്ല. ഇതിനെതിരെ 105 നോബൽ സമ്മാന ജേതാക്കൾ ഷെയ്ഖ് ഹസീനയ്ക്ക് കത്തെഴുതി ചരിത്രവുമുണ്ട്. തീർന്നില്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ മുൻ യു എൻ സെക്രട്ടറി ജനറൽ ബാങ്ക് മൂൺ തുടങ്ങി 160 അന്തർദേശീയ പ്രമുഖർ വിധിക്കെതിരെ സംയുക്ത പ്രസ്താവന നടത്തിയിട്ടുണ്ട്.
നിഷ്പ്പക്ഷരായ സാമൂഹ്യ പ്രവർത്തകരെ ഭരണകൂടം ഭയപ്പെടുന്നതിനാലാണ് ഇത്തരം ഹീനനടപടികൾക്ക് തുനിയുന്നത്. ഇത് ബംഗ്ലാദേശിൽ മാത്രമുള്ള കാര്യമല്ലകെട്ടോ..! 1974ൽ ബംഗ്ലാദേശിൽ അനുഭവപ്പെട്ട ക്ഷാമം സൂഷ്മമായി നിരീക്ഷിച്ചതിന് ശേഷം അദ്ദേഹം ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ സജീവമായി ഇടപെടുകയായിരുന്നു. ക്ഷാമം കണ്ട് ഞെട്ടിപ്പോയ അദ്ദേഹം, ഗ്രാമത്തിലെ 42 പേർക്ക് തന്റെ സ്വന്തം പണം കടം നൽകി, കൊള്ളപ്പലിശക്കാരുടെ വായ്പ തിരിച്ചടയ്ക്കാനും ആ പാവങ്ങളെ സ്വതന്ത്രരാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ദരിദ്രർക്ക് വായ്പ നൽകാൻ പരമ്പരാഗത ബാങ്കുകകൾ ഒന്നും തയ്യാറല്ലെന്നും അദ്ദേഹം കണ്ടെത്തി.
അങ്ങിനെയാണ് ദരിദ്രർക്ക്, കൂടുതലും സ്ത്രീകൾക്ക്, ഈടില്ലാതെ, വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കായി, ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിന് ചെറിയ വായ്പകൾ നൽകുന്ന ബാങ്കിംഗ് രീതിക്ക് തുടക്കമിട്ടത്. ദുർബല വിഭാഗങ്ങൾക്കിടയിൽ ഈടില്ലാത്ത ഹ്രസ്വകാല വായ്പ നൽകിക്കൊണ്ട് മൈക്രോഫിനാൻസ് വ്യവസായം വളർച്ചയുടെ പുതിയ വഴിത്തിരിവിലാണ്. 1970കളിൽ ഇത് ഇന്ത്യയിലും ആരംഭിച്ചു. ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ മൈക്രോഫിനാൻസ് കമ്പനികൾ പ്രവർത്തിക്കുന്നത് ആന്ധ്രാപ്രദേശിലാണ്.
മൈക്രോഫിനാൻസ് എന്ന ആശയം ലോകത്തെമ്പാടുമെത്തിക്കാൻ ഏറെ പണിപ്പെട്ടു അദ്ദേഹം. ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ യൂനസിന്റെ ഗ്രാമീൺ ബാങ്കിന് കഴിഞ്ഞു.
ഇന്ന്, ഗ്രാമീൺ ബാങ്കിന് 8.4 ദശലക്ഷത്തിലധികം അംഗങ്ങളുണ്ട്. അതിൽ 97 ശതമാനം സ്ത്രീകളാണ്. 2006ൽ നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രൊഫസർ യൂനുസിനും ഗ്രാമീൺ ബാങ്കിനും 'താഴെ തട്ടിലുള്ള പാവപ്പെട്ട ജനതയ്ക്ക് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉണ്ടാക്കാനുള്ള പരിശ്രമങ്ങൾക്ക് സംയുക്തമായി സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി.
മുഹമ്മദ് യൂനുസിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ആളുകൾ പറയുന്നത് ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ് എന്നാണ്. അദ്ദേഹത്തെ ജയിലിൽ അടച്ചതിനുള്ള കാരണങ്ങൾ പറയുന്നത് അഴിമതി തൊഴിൽ നിയമലംഘനം തുടങ്ങി 100ലേറെ കുറ്റപത്രങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അദ്ദേഹത്തെ തുടർച്ചയായി വേട്ടയാടുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. യൂനൂസ് രാഷ്ടീയത്തിലേക്ക് ഇറങ്ങുമോയെന്ന് ഹസീനാ ഭരണകൂടം ഭയപ്പെടുന്നു. മുമ്പൊരിക്കലദ്ദേഹം അത് സൂചിപ്പിച്ചപ്പോൾ മുതലാണ് ഭരണകൂടത്തിന് ദഹനക്കേട് തുടങ്ങിയത് എന്നത് സത്യമാണ്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്