വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു പോയന്റ് പട്ടികയിൽ ഒന്നാമത്. യുപി വാരിയേഴ്‌സിനെതിരെ ഒമ്പത് വിക്കറ്റ് ജയവുമായാണ് ആർ.സി.ബി ഒന്നാമത് എത്തിയത്. ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്‌സിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെ നേടാനായുള്ളു. മറുപടി ബാറ്റിംഗിൽ തകർത്തടിച്ച ഗ്രേസ് ഹാരിസിന്റെയും ക്യാപ്ടൻ സ്മൃതി മന്ദാനയുടെയും ബാറ്റിംഗ് മികവിൽ ആർ.സി.ബി ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 40 പന്തിൽ 85 റൺസെടുത്ത് ഗ്രേസ് ഹാരിസാണ് ആർ.സി.ബിയുടെ ടോപ് സകോറർ. സ്മൃതി മന്ദാന 32 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നപ്പോൾ റിച്ച ഘോഷ് രണ്ട് പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതി-ഗ്രേസ് ഹാരിസ് സഖ്യം 11.4 ഓവറിൽ 137 റൺസെടുത്തശേഷമാണ് വേർപിരിഞ്ഞത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്‌സ് തുടക്കം മുതൽ തകർന്നടിഞ്ഞിരുന്നു. ക്യാപ്ടൻ മെഗ് ലാനിംഗും(14), ഹർലീൻ ഡിയോളും(11) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 21 റൺസെടുത്തെങ്കിലും പിന്നീട് യുപിക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായിരുന്നു. ഫോബെ ലിച്ചിഫീൽഡ്(20)പൊരുതി നോക്കിയെങ്കിലും കിരൺ നാവ്ഗിരെ(4) നിലയുറപ്പിക്കാതെ മടങ്ങി. ലിച്ചിഫീൽഡിന് പിന്നാലെ ശ്വേതാ ഷെറാവത്ത് ഗോൾഡൻ ഡക്കായതോടെ 8.2 ഓവറിൽ 50-5ലേക്ക് വീണ പൂനെയെ ദേനേന്ദ്ര ഡോട്ടിനെ കൂട്ടുപിടിച്ച് പൊരുതിയ ദീപ്തി ശർമയാണ് കരകയറ്റിയത്.
ദീപ്തി 35 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ദേനേന്ത്ര ഡോട്ടിൽ 37 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. ആർ.സി.ബിക്കായി ശ്രേയങ്ക പാട്ടീലും നദീൻ ഡി ക്ലാർക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരത്തിൽ ആർ.സി.ബി മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചിരുന്നു. കളിച്ച രണ്ട് കളികളും ജയിച്ച ആർ.സി.ബി മുംബൈയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ യുപി വാരിയേഴ്‌സ് അവസാന സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
