ന്യൂഡൽഹി : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയപ്പോൾ 14.5ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയിരുന്ന സഞ്ജു സാംസൺ ഇന്നലെ തകർപ്പൻ അർദ്ധസെഞ്ച്വറിയുമായി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു. 22 പന്തുകളിൽ ഏഴ് ഫോറുകളും നാലുസിക്‌സുകളുമടക്കം 57 റൺസാണ് സഞ്ജു നേടിയത്. അഭിഷേകും (19 പന്തുകളിൽ 39 റൺസ് ) സഞ്ജുവും ചേർന്ന് ഓപ്പണിംഗിൽ 6.2 ഓവറിൽ 88 റൺസ് നേടിയതോടെ ഇന്ത്യൻ വിജയം ഉറപ്പായി.
ഓപ്പണിംഗ് സഖ്യത്തിന് പിന്നാലെ ശ്രേയസ് (11) പുറത്തായെങ്കിലും ഇഷാൻ കിഷനും (38 നോട്ടൗട്ട്) തിലക് വർമ്മയും (15 നോട്ടൗട്ട്)ചേർന്ന് 31 പന്തുകൾ ശേഷിക്കേ വിജയത്തിലെത്തിച്ചു.
നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും ഓരോ വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും രവി ബിഷ്‌ണോയ്‌യും ചേർന്നാണ് അഫ്ഗാനെ നിയന്ത്രിച്ചു നിറുത്തിയത്.
രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ റഹ്മാനുള്ള ഗുർബാസിനെ ഡക്കാക്കി അർഷ്ദീപ് ആദ്യ പ്രഹരമേൽപ്പിച്ചു. തുടർന്ന് ക്യാപ്ടൻ ഇബ്രാഹിം സദ്രാനും (37) സെദീഖുള്ള അതലും (12) ചേർന്ന് മന്നോട്ടുനയിച്ചു.
ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ഇബ്രാഹിമിനെ മടക്കി നിതീഷ് സഖ്യം പൊളിച്ചു. തുടർന്ന് വരിവരിയായി അഫ്ഗാൻ താരങ്ങൾ പവലിയനിലേക്ക് മടങ്ങി. ഗുൽബാദിൻ നയ്ബ് (10), റാഷിദ് ഖാൻ (28) എന്നിവരെക്കൂടി നിതീഷ് പുറത്താക്കി.
അതലിനെ രവി ബിഷ്‌ണോയ്‌യും ദാർവിഷ് റസൂലി (26)യെ അർഷ്ദീപും അസ്മത്തുള്ള ഒമർസായ്‌യെ (11) അക്ഷർ പട്ടേലും മുഹമ്മദ് നബിയെ (20) ബുംറയുമാണ് പുറത്താക്കിയത്.
മൂന്നാമത്തേയും അവസാനത്തേയുമായ മത്സരം നാളെ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
