ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി വനിതാ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ടീം വിസമ്മതിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ.
സെപ്തംബർ 13 ഞായറാഴ്ച ഫൈനൽ മത്സരത്തിന് തൊട്ടുപിന്നാലെ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇന്ത്യയുടെ തീരുമാനം എന്തുകൊണ്ടാണെന്ന് വിശദീകരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ... ''ഞങ്ങളുടെ രാജ്യത്തിന്റെ താൽപ്പര്യവും ജനങ്ങളുടെ ആത്മാഭിമാനവും മുൻനിർത്തിയാണ് ഫൈനലിന് ശേഷമുള്ള സംഭവങ്ങളെ ഞങ്ങൾ കാണുന്നത്. രാജ്യത്തോടു ശത്രുത പുലർത്തുന്ന ഒരു പ്രത്യേക രാജ്യവുമായി ഇന്ത്യ കളിക്കാൻ വലിയൊരു വിഭാഗം ആളുകളും ആഗ്രഹിക്കുന്നില്ല, എന്നിരുന്നിട്ടും ഞങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സ്വീകാര്യനല്ലാത്ത ചിലരിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ കഴിയില്ല എന്നതാണ് ഞങ്ങളുടെ ഒരേയൊരു ആശങ്ക.'' ഫൈനൽ അവസാനിച്ചയുടൻ സൈകിയ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പുരുഷന്മാരുടെ ഏഷ്യ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളും ബി.സി.സി.ഐയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സൈകിയ വ്യക്തമാക്കി. ഇന്ത്യയാണ് 2025ലെ പുരുഷന്മാരുടെ ഏഷ്യ കപ്പ് നേടിയതെങ്കിലും, ആ ട്രോഫി ഇതുവരെ ബി.സി.സി.ഐക്ക് കൈമാറിയിട്ടില്ല. തങ്ങളുടെ നിലപാടിൽ സ്ഥിരത പുലർത്താൻ ബി.സി.സി.ഐ ആഗ്രഹിക്കുന്നുവെന്നും, പുരുഷ ടീമിന്റെ കാര്യത്തിൽ എടുത്ത നിലപാടിന് വിരുദ്ധമായി വനിതാ ടീം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബി.സി.സി.ഐ സെക്രട്ടറി പറഞ്ഞു.
''ഞങ്ങളുടെ പുരുഷ ടീമിനോടുള്ള ബഹുമാനവും ഐക്യദാർഢ്യവും ഞങ്ങൾ മനസിൽ കാണുന്നുണ്ട്. ഏകദേശം ഒരു വർഷം മുമ്പ് ഏഷ്യ കപ്പ് നേടിയ ഞങ്ങളുടെ പുരുഷ ടീമിന്റെ കാര്യം നോക്കൂ, ആ ട്രോഫി ഇതുവരെ ഞങ്ങളുടെ നാട്ടിൽ എത്തിയിട്ടില്ല. ഞങ്ങൾ ആ ട്രോഫിക്കായി ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ട്രോഫി സൂക്ഷിക്കാൻ ചുമതലപ്പെട്ട ആളുകളുമായി നടത്തിയ എല്ലാ മീറ്റിംഗുകളിലും അവർ അത് തിരികെ നൽകുന്നില്ല.'' സൈകിയ വ്യക്തമാക്കി.
അങ്ങനെയൊരു സാഹചര്യമുള്ളപ്പോൾ, ഞങ്ങളുടെ നിലപാടിൽ നിന്ന് വ്യതിചലിച്ച്, നമ്മുടെ യഥാർത്ഥ നിലപാടിന് വിരുദ്ധമായ എന്തെങ്കിലും എങ്ങനെ ചെയ്യാൻ കഴിയും? കഴിഞ്ഞ ഒന്നര വർഷമായി സ്ഥിതിഗതികളിൽ മാറ്റമൊന്നും വന്നിട്ടില്ല, നല്ല ബുദ്ധി പ്രവർത്തിക്കുമെന്നും രണ്ട് ട്രോഫികളും എത്രയും വേഗം ഇന്ത്യക്ക് ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
