ഒക്ടോബറിൽ നടക്കുന്ന പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം വിച്ഛേദിക്കപ്പെട്ടതാണെങ്കിലും, ഇന്ത്യൻ മണ്ണിൽ കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന കായിക ടൂർണമെന്റിൽ പാക്കിസ്ഥാന് പങ്കെടുക്കുന്നതിന് തടസമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. പഹൽഗാം തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധവും ഇപ്പോഴില്ല. ക്രിക്കറ്റ് പരമ്പരകൾക്ക് ഇപ്പോൾ അനുമതിയില്ലെന്ന് മാത്രമല്ല, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ട്രോഫികൾ പോലും സ്വീകരിക്കാറില്ല. അതേസമയം, ഒളിമ്പിക് ചാർട്ടറിന് അനുസൃതമായി ഇന്ത്യൻ കായിക മന്ത്രാലയം പാക്കിസ്ഥാനുമായുള്ള കായിക നയം വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകൾക്ക് മാത്രമാണ് വിലക്കുള്ളത്. കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക ചാമ്പ്യൻഷിപ്പുകളിൽ പാക്കിസ്ഥാനുമായി വേദി പങ്കിടുന്നതിൽ നിന്ന് താരങ്ങളെ വിലക്കുകയോ, ഇന്ത്യയിലേക്ക് വരുന്നതിന് പാക് ടീമിനെ വിലക്കുകയോ ചെയ്യില്ല. അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ജൂനിയർ ലോകകപ്പ് ഹോക്കിയിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ടീം തമിഴ്‌നാട്ടിൽ എത്തിയിരുന്നില്ല.
ഒക്ടോബർ 27 മുതൽ നവംബർ 5 വരെ ജലന്ദർ, മൊഹാലി വേദികളിലാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് നടക്കുക. ആതിഥേയരായ ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ചൈന, ജപ്പാൻ, മലേഷ്യ, ദക്ഷിണ കൊറിയ ടീമുകൾ പങ്കെടുക്കും. അവസാന നിമിഷം പാക്കിസ്ഥാൻ പിൻമാറുകയാണെങ്കിൽ ഒമാൻ, ബംഗ്ലാദേശ് ടീമുകളിലൊന്ന് പങ്കെടുക്കും. 2023 ൽ ചെന്നൈയിലും 2024 ൽ ചൈനയിലെ ഹുലുൻബ്യുറിലും നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ജേതാക്കളായിരുന്നു. പഞ്ചാബ് ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ ലീഗ് മത്സരങ്ങൾ ജലന്ദറിലും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ മൊഹാലിയിലും നടക്കും. പഞ്ചാബ് സംസ്ഥാനം ആദ്യമായിട്ടാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയാകുന്നത്. അതുകൊണ്ടു തന്നെ, ടൂർണമെന്റ് അവിസ്മരണീയമാക്കുവാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
