വളരെ അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് അരങ്ങുണരാൻ പോകുന്നത്. നേരത്തെ ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് പാകിസ്താൻ ഇന്ത്യയുമായി കളിക്കില്ലെന്നറിയിച്ചിരുന്നുവെങ്കിലും അവസാനം ഐ.സി.സി നിലപാട് കടുപ്പിച്ചതോടെയാണ് കളിക്കാൻ തയ്യാറായത്.
കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണി മുതലാണ് മത്സരം നടക്കുന്നത്. എന്നാൽ കളിക്ക് മഴ ഭീഷണിയുണ്ട്.
ഇപ്പോഴിതാ മത്സരത്തിനിടയിൽ ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് പാകിസ്താൻ ക്യാപ്ടൻ സൽമാൻ ആഗ. എന്റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല, പക്ഷേ കാലങ്ങളായി ക്രിക്കറ്റ് എങ്ങനെയാണോ കളിച്ചുപോരുന്നത് അങ്ങനെ തന്നെ തുടരണം. ഹസ്തദാനം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു സൽമാൻ ആഗയുടെ മറുപടി.
ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ പാകിസ്താന് മോശം റെക്കോർഡാണുള്ളതെന്നത് വസ്തുതയാണെന്നും എന്നാൽ ചരിത്രം തിരുത്താൻ ഓരോ ദിവസവും പുതിയ അവസരമാണെന്നും സൽമാൻ ആഗ പറഞ്ഞു. അഭിഷേക് ശർമയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അഭിഷേക് കളിക്കണമെന്നാണ് ആഗ്രഹമെന്നും സൽമാൻ ആഗ വ്യക്തമാക്കി. ഏറ്റവും മികച്ച കളിക്കാർക്കെതിരെ കളിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ആഗ പറഞ്ഞു.
എന്നാൽ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് വാർത്താസമ്മേളന സമയത്ത് പറഞ്ഞത് കൃത്യമായ ഒരു മറുപടി പറയുന്നതിനു പകരം സസ്‌പെൻസ് നിലനിർത്താനാണ് ശ്രമിച്ചത്. ഇക്കാര്യത്തിൽ ഇനിയും ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കൂ. നന്നായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, നമുക്ക് മത്സര സമയത്ത് കാണാം എന്നായിരുന്നു മറുപടി.
കഴിഞ്ഞ വർഷം സെപ്തംബറിൽ ദുബായിൽ നടന്ന ഏഷ്യാ കപ്പിലാണ് ഹസ്തദാന വിവാദങ്ങളുടെ തുടക്കം. ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരോടും പൗരന്മാരോടുമുള്ള ആദരസൂചകമായി പാക് താരങ്ങൾക്ക് കൈ കൊടുക്കില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നു.
സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഈ തീരുമാനം. ടോസ് സമയത്തും മത്സരശേഷവും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം നടത്തിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
