ഇന്ത്യൻ ക്രിക്കറ്റിലെ 14 വയസ്സുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവൻഷി ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതില്ല.
അടുത്തിടെ നടന്ന അണ്ടർ19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരം, പരിശീലന ക്യാമ്പുകളും ടൂർണമെന്റുകളും കാരണമാണ് പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചത്. ബീഹാർ, താജ്പൂർ സ്വദേശിയായ വൈഭവ്, അവിടുത്തെ മോഡസ്റ്റി സ്‌കൂളിലെ വിദ്യാർത്ഥിയാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് വൈഭവിനായി അഡ്മിറ്റ് കാർഡ് വരെ ലഭിച്ചിരുന്നു.
എന്നാൽ നിരന്തരമായ ക്രിക്കറ്റ് മത്സരങ്ങൾക്കായി യാത്ര ചെയ്യേണ്ടി വന്നതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈഭവിന്റെ പരീക്ഷാ ഫോമുകൾ പൂരിപ്പിക്കുകയും പൊദ്ദാർ ഇന്റർനാഷണൽ സ്‌കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ പിതാവ് സഞ്ജീവ് സൂര്യവൻഷിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ വർഷം പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചതെന്ന് മോഡസ്റ്റി സ്‌കൂൾ ഡയറക്ടർ ആദർശ് കുമാർ പിന്റു അറിയിച്ചു.
ഇന്ത്യയെ അണ്ടർ19 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് നിർണായക പങ്കുവഹിച്ചിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 62.71 ശരാശരിയിൽ 439 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. 2022ൽ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. വരാനിരിക്കുന്ന 2026 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് വൈഭവ് കളിക്കുക.
അണ്ടർ19 ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും വൈഭവ് തന്നെയാണ്. 25 ഇന്നിംഗ്‌സുകളിൽ നിന്നായി നാല് സെഞ്ചുറികളടക്കം 1,412 റൺസാണ് താരത്തിന്റെ സമ്പാദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
