ഫൈനൽ വേദി മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയം, ജൂൺ 1 രാത്രി 12.30 മുതൽ സോണി സ്‌പോർട്‌സ് ചാനലിൽ ലൈവ്
മ്യൂണിക്ക്: യൂറോപ്യൻ ക്‌ളബ് ഫുട്‌ബോളിലെ വമ്പനാരെന്നറിയാൻ ഫ്രഞ്ച് ക്‌ളബ് പാരീസ് എസ്.ജിയും ഇറ്റാലിയൻ ക്‌ളബ് ഇന്റർ മിലാനും കൊമ്പുകോർക്കുന്നു. ജർമ്മൻ നഗരമായ മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയമാണ് ജൂൺ ഒന്നിന് ഇന്ത്യൻ സമയം പുലർച്ചെ തുടങ്ങുന്ന മത്സരത്തിനുള്ള വേദി. തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കാനുള്ള ആഗ്രഹവുമായാണ് പാരീസ് എസ്.ജി ബയേണിലെത്തിയിരിക്കുന്നത്. മൂന്ന് തവണ യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാരായിട്ടുള്ള ടീമാണ് ഇന്റർ മിലാൻ.
ഇംഗ്‌ളീഷ്, സ്പാനിഷ്, ജർമ്മൻ ലീഗുകളിലെ വമ്പൻ ക്‌ളബുകളെ മറികടന്നാണ് പാരീസും ഇന്ററും ഫൈനലിൽ എത്തിയിരിക്കുന്നത്. തുടർച്ചയായ നാലാം സീസണിലും ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരായാണ് പാരീസിന്റെ കുതിപ്പ്. ഈ സീസണിൽ ഫ്രഞ്ച് കപ്പിലും ജേതാക്കളായത് പാരീസാണ്. ഇറ്റാലിയൻ സെരി എയിലെ രണ്ടാം സ്ഥാനക്കാരാണ് ഇക്കുറി ഇന്റർ. ഈ സീസണിലെ ആദ്യ കിരീടമാണ് ഇറ്റാലിയൻ ക്‌ളബ് ലക്ഷ്യം വയ്ക്കുന്നത്.
നായകനായ അർജന്റീനിയൻ സ്‌ട്രൈക്കർ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ തുറുപ്പുചീട്ട്. സ്പാനിഷ് താരം ഫെറാൻ ടോറസ്, ഫ്രഞ്ച് താരം മാർക്കസ് തുറാം എന്നിവരാണ് അറ്റാക്കിംഗിലെ മറ്റ് കുന്തമുനകൾ. മദ്ധ്യനിരയിൽ ഡുംഫ്രീസ്, ബറേല, കലാനോഗ്‌ളു, മിഖിത്‌രായൻ, ഡിമാർക്കോ തുടങ്ങിയവർ അണിനിരക്കുന്നു. 37കാരനായ ഫ്രാൻസെസ്‌കോ അചെർബി, ബിസ്സെക്ക്, ബസ്‌തോണി എന്നിവരാണ് പ്രതിരോധത്തിലെ വിശ്വസ്തർ. സ്വിസ് ഗോളിയായ യാൻ സോമ്മർ ഈ സീസണിലുടനീളം ഗംഭീരപ്രകടനമാണ് പുറത്തെടുത്തത്. സൈമൺ ഇൻസാഗിയാണ് ഇന്റർ കോച്ച്.
ഡിസിയെറേ ദൗവേ, ബാർകോള, വരാട്‌ഷേലിയ എന്നിവരാണ് പി.എസ്.ജിയുടെ മുൻനിരയിലിറങ്ങുക. ഫാബിയൻ റൂയിസ്, വിറ്റീഞ്ഞ, നെവസ് എന്നിവരടങ്ങുന്ന മദ്ധ്യനിരയും അഷ്‌റഫ് ഹക്കീമിയും മാർക്വിനോസും പച്ചോയും മെൻഡസുമടങ്ങുന്ന പ്രതിരോധവും പി.എസ്.ജിക്ക് കരുത്ത് പകരുന്നു. ഇറ്റാലിയൻ ഗോളി ഡോണറുമ്മയാണ് ക്‌ളബിന്റെ വല കാക്കുന്ന വിശ്വസ്തൻ. സ്പാനിഷ് ദേശീയ ടീമിന്റേയും ബാഴ്‌സലോണയുടേയും മുൻ കോച്ച് ലൂയിസ് എന്റിക്വേയാണ് പാരീസിന്റെ പരിശീലകൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്