ന്യൂചണ്ഡിഗഡ് : മുംബയ് ഇന്ത്യൻസിനെതിരായ എലിമിനേറ്ററിൽ 20 റൺസിന് തോറ്റ് ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനൽ കാണാതെ പുറത്തായി. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇതിൽ വിജയിക്കുന്നവർ ചൊവ്വാഴ്ച ഫൈനലിൽ ആർ.സി.ബിയെ നേരിടും.
ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയ ശേഷം ഗുജറാത്തിനെ 208/6ൽ ഒതുക്കുകയായിരുന്നു. സായ് സുദർശൻ (80), വാഷിംഗ്ടൺ സുന്ദർ (48) എന്നിവർ പൊരുതിയെങ്കിലും വിക്കറ്റുകൾ നഷ്ടമായതാണ് ഗുജറാത്തിന് തിരിച്ചടിയായത്.
നേരത്തേ 50 പന്തുകളിൽ ഒൻപത് ഫോറുകളും നാലു സിക്‌സുകളുമടക്കം 81 റൺസ് നേടിയ മുൻ നായകൻ രോഹിത് ശർമ്മയാണ് മുംബയ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. സഹ ഓപ്പണർ ജോണി ബെയര്‍സ്റ്റോ (47), സൂര്യകുമാർ യാദവ് (33), തിലക് വർമ്മ (25),ഹാർദിക് പാണ്ഡ്യ (22*) എന്നിവരും മുബയ്‌യുടെ സ്‌കോർ ഉയർത്താൻ പ്രയത്‌നിച്ചു.
ഓപ്പണിംഗിൽ ജോണിയും രോഹിതും ചേർന്ന് 7.2ഓവറിൽ 84 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്നിറങ്ങിയ സൂര്യയുമായി ചേർന്ന് രോഹിത് 59 റൺസിന്റെ പാർട്ണർഷിപ്പുണ്ടാക്കി. 17ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് രോഹിതിനെ പുറത്താക്കിയത്. ഗുജറാത്തിന് വേണ്ടി പ്രസിദ്ധും സായ് കിഷോറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ഗുജറാത്തിന് നായകൻ ശുഭ്മാൻ ഗില്ലിനെ (1) ആദ്യ ഓവറിലെ നാലാം പന്തിൽ നഷ്ടമായതാണ് വലിയ തിരിച്ചടിയായത്. ട്രെന്റ് ബൗൾട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു ഗിൽ. തുടർന്ന് കുശാൽ മെൻഡിസ് (20)ഹിറ്റ് വിക്കറ്റാവുകയും വാഷിംഗ്ടൺ സുന്ദർ ബുംറയുടെ പന്തിൽ ബൗൾഡാവുകയും ചെയ്തു. 16ാം ഓവറിൽ സായ് സുദർശനെ ഗ്‌ളീസൺ ബൗൾഡാക്കിയതോടെ ഗുജറാത്ത് പ്രതീക്ഷ കൈവിട്ടു. 49 പന്തുകൾ നേരിട്ട സായ് 10 ഫോറുകളും ഒരു സിക്‌സും പായിച്ച ശേഷമാണ് കൂടാരം കയറിയത്.
ഹിറ്റ് വിക്കറ്റിലൂടെയാണ് ഇന്നലെ ഗുജറാത്തിന് കുശാൽ മെൻഡിസിനെ നഷ്ടമായത്. മിച്ചൽ സാന്റ്‌നർ എറിഞ്ഞ ഏഴാം ഓവറിൽ ബാക്ക് ഫുട്ടിൽ കളിക്കാനൊരുങ്ങിയ മെൻഡിസിന്റെ കാലുതെന്നി സ്റ്റംപിൽ കൊള്ളുകയായിരുന്നു.
ഈ സീസണിൽ സായ് സുദർശൻ നേടിയ റൺസ്. സീസണിലെ ടോപ് സ്‌കോററാണ് സായ്. ഒരു ഐ.പി.എൽ സീസണിൽ 700 റൺസ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 24കാരനായ സായ്. ഒരു സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറികളും അടക്കമാണ് സായ് ഇത്രയും റൺസ് നേടിയത്.
മുംബയ് ഇനി പഞ്ചാബിനോട്
നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇതിൽ വിജയിക്കുന്നവർ ചൊവ്വാഴ്ച ഫൈനലിൽ ആർ.സി.ബിയെ നേരിടും. ആദ്യ ക്വാളിഫയറിൽ ആർ.സി.ബിയോട് തോറ്റതിനാലാണ് പഞ്ചാബിന് രണ്ടാം ക്വാളിഫയറിൽ കളിക്കേണ്ടിവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്