ഏഷ്യൻ ഫുട്‌ബോൾ കോൺഫഡറേഷന്റെ പരിശീലനത്തിനുള്ള എ ലൈസൻസ് സ്വന്തമാക്കി എബിൻ റോസ്
കടലോരത്തെ കൗമാരങ്ങളെ കാൽപ്പന്തിന്റെ വഴിയിലേയ്ക്ക് നയിക്കാൻ ഒരു പ്രൊഫഷണൽ ക്ലബ് വേണമെന്ന എബിന്റെ സ്വപ്‌നമാണ് കോവളം എഫ്.സിയുടെ പിറവിയിലേയ്ക്ക് വഴി തുറന്നത്. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമംഗമാണ് വിഴിഞ്ഞം സ്വ ദേശിയായ എബിൻ. ഒന്നര പതിറ്റാണ്ടിലേറെ സ്‌ട്രൈക്കറായും ഡിഫൻഡറായും ടൈറ്റാനിയം ടീമിന്റെ നെടുംതൂൺ.
വിവ കേരള, എസ്.ബി.ടി ടീമുകൾക്കായും കളിച്ചു. കോവളം എഫ്.സി ഫുട്‌ബോൾ ക്ലബ്ബിന്റെ കോച്ചും അമരക്കാരനും. മലയാളം ടെലിവിഷൻ ഫുട്‌ബോൾ കമന്റേറ്റർ. ഫുട്‌ബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നിങ്ങനെ കാൽപന്തിൽ കൊരുത്തെടുത്തതാണ് എബിന്റെ ജീവിതം.
വിഴിഞ്ഞം കേരളക്കരയ്ക്കു സമ്മാനിച്ച, മികച്ച കാൽപ്പന്തുകളിക്കാരനായ എബിൻ 26 വർഷത്തിലധികം തിരുവനന്തപുരം ടൈറ്റാനിയത്തിന്റെ കുന്തമുനയായിരുന്നു. സന്തോഷ് ട്രോഫിയുടെ പ്രതാപകാലത്ത് ചാമ്പ്യന്മാരായ കേരളാ ടീമിൽ അംഗം. പ്രതിരോധനിരയിലും മുന്നേറ്റ നിരയിലും ഒരുപോലെ മികവു തെളിയിച്ച കാൽപന്തിന്റെ കരുത്തുമായി താരം. കോവളം എഫ്.സി ക്ലബ്ബ് എന്ന ആശയം എബിന്റെ മനസ്സിൽ ഉദിച്ചതായിരുന്നു.
തീരദേശ മേഖലയിലെ നൂറുകണക്കിന് കായികതാരങ്ങൾക്ക് പരിശീലനത്തിന് ഇന്നു കോവളം എഫ്.സി വേദിയാണ്. കേരളാ പ്രീമിയർ ലീഗിൽ വരെ എബിന്റെ കുട്ടികൾ പോരാട്ടത്തിനിറങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിലും കോവളത്തിന്റെ മുൻതാരങ്ങൾ ഇടം പിടിച്ചു. ജീവിതമെന്നാൽ പോരാട്ടമെന്നു പ്രഖ്യാപിച്ച് കടലോരത്ത് കാൽപ്പന്തു കളി തുടങ്ങി ഇന്ത്യയിലെ വൻകിട ടീമുകൾക്കുവരെ ബൂട്ടണിഞ്ഞു എബിൻ റോസ്... കളിക്കാരന്റെ ബൂട്ട് അഴിച്ചുവച്ച്
പരിശീലകന്റെ ബൂട്ടുകെട്ടി തീരത്തിന്റെ നൂറുകണക്കിന് കുരുന്നുകൾക്ക് കാൽപ്പന്തുകളിയുടെ അടിസ്ഥാനം പകർന്നു നൽകിയ ഫുട്‌ബോൾ കമ്പക്കാരൻ. തീരത്തു മാത്രമൊതുങ്ങി നിൽക്കാൻ ഈ ഫുട്‌ബോൾ പ്രതിഭ തയ്യാറായില്ല. പോരാട്ടം തുടർന്നു. ഒടുവിൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പരിശീലനത്തിനുള്ള എ ലൈസൻസും, മുൻ സന്തോഷ് ട്രോഫി താരവും കോവള ം എഫ്.സി ടീമിന്റെ പരിശീലകനുമായ എബിൻ സ്വന്തമാക്കി. കാൽപ്പന്തുകളിയിലെ ഓരോ മാറ്റങ്ങളും എപ്പോഴും പഠിച്ചുവയ്ക്കണമെന്നതാണ് എബിന്റെ പക്ഷം.
ലോകകപ്പ് ഫുട്‌ബോൾ, ഐ.എസ്.എൽ എന്നിവയിൽ മലയാളം ടെലിവിഷൻ കമന്റേറ്ററായി ശോഭിച്ച എബിൻ, ഫുട്‌ബോൾ ഭരണരംഗത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചു. കേരള ഫുട്‌ബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഏഷ്യൻ ഫുട്‌ബോൾ കോൺഫഡറേഷൻ പരിശീലനത്തിനുള്ള എ ലൈസൻസ് നേട്ടം എബിൻ സ്വന്തമാക്കിയത് കോവളം എഫ്‌സിയ്ക്കും കേരള ഫുട്‌ബോളിനും കൂടുതൽ മുതൽകൂട്ടാകും.
രാജ്യാന്തര തലത്തിള്ള പുതിയ പരിശീലന രീതികൾ കേരള താരങ്ങൾക്ക് ലഭ്യമാക്കാനാണ് ശ്രമമെന്ന് എബിൻ പറഞ്ഞു. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ അംഗമായിരുന്നു എബിൻ, സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പരിശീലിപ്പിക്കാൻ എന്നിറങ്ങുമെന്നതാണ് കാൽപ്പന്ത് ആരാധകർക്കിടയിലെ ചോദ്യം.
സിക്സ്റ്റസ് പോൾസൺ
E-mail: [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്