ന്യൂഡെല്‍ഹി: ഭീകരവാദത്തിനെതിരായ ഒരു ദൗത്യം നടക്കുമ്പോള്‍ രാജ്യസ്‌നേഹം പുലര്‍ത്തുന്നത് അത്രക്ക് വിഷമകരമാണോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. വിദേശരാജ്യങ്ങളില്‍ ഭീകരതയ്‌ക്കെതിരെ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ 'വീട്ടിലുള്ള ആളുകള്‍ രാഷ്ട്രീയ വിധേയത്വം കണക്കാക്കുന്നത് വിഷമകരമാണ്' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന മുറുമുറുപ്പുകള്‍ക്കുള്ള മറുപടിയാണ് മുതിര്‍ന്ന നേതാവ് എക്‌സിലെ പോസ്റ്റിലൂടെ നല്‍കിയത്.
'ഭീകരതയ്‌ക്കെതിരായ ദൗത്യത്തില്‍, ഇന്ത്യയുടെ സന്ദേശം ലോകത്തിന് മുന്നില്‍ എത്തിക്കുമ്പോള്‍, വീട്ടിലെ ആളുകള്‍ രാഷ്ട്രീയ വിധേയത്വം കണക്കാക്കുന്നത് വിഷമകരമാണ്. ദേശസ്‌നേഹം പുലര്‍ത്തുന്നത് അത്ര ബുദ്ധിമുട്ടാണോ?' അദ്ദേഹം ചോദിച്ചു.
താന്‍ തുടര്‍ച്ചയായി നിരവധി ചോദ്യങ്ങള്‍ നേരിടുന്നുണ്ടെന്നും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ അത് വളരെ പ്രോത്സാഹജനകമല്ല എന്ന് താന്‍ വിശ്വസിക്കുന്നെന്നും ഖുര്‍ഷിദ് പിന്നീട് പ്രതികരിച്ചു.
'ബിജെപിയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട ഒരു പ്രതിനിധി സംഘത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്, നിങ്ങള്‍ അവിടെ എന്താണ് ചെയ്യുന്നത്' എന്ന് ആളുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്, നിങ്ങള്‍ ഏത് പാര്‍ട്ടിക്കാരനായാലും രാജ്യത്തിന് വേണ്ടത്, രാഷ്ട്രത്തിന് അനുകൂലമായി സംസാരിക്കാനുള്ള ഒരു ശബ്ദമാണ്, അതാണ് ഞങ്ങള്‍ ഇവിടെ ചെയ്യുന്നത്. രാജ്യസ്‌നേഹിയാകുന്നത് വളരെ ബുദ്ധിമുട്ടാണോ?' ഖുര്‍ഷിദ് പറഞ്ഞു.
ജെഡിയു എംപി സഞ്ജയ് കുമാര്‍ ഝായുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെട്ട സല്‍മാന്‍ ഖുര്‍ഷിദ് വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ ഭാഗം അതിശക്തമായി വാദിച്ചത് ശ്രദ്ധേയമായിരുന്നു. ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയയെയും അദ്ദേഹം പുകഴ്ത്തിയിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് അത്ര രസിച്ചിരുന്നില്ല. 'നമ്മുടെ എംപിമാര്‍ കറങ്ങി നടക്കുകയാണ്, ഭീകരരും വിഹരിക്കുകയാണ്' എന്ന വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് രംഗത്തെത്തിയിരുന്നു.
സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് അടങ്ങിയ സര്‍വകക്ഷി സംഘം ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇപ്പോള്‍ മലേഷ്യയിലാണ്. പ്രതിനിധി സംഘത്തില്‍ ബിജെപി എംപിമാരായ ബ്രിജ് ലാല്‍, പ്രദാന്‍ ബറുവ, ഹേമാംഗ് ജോഷി, അപരാജിത സാരംഗി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, മോഹന്‍ കുമാര്‍ എന്നിവരാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്