2026 ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ പരിഹാരമായേക്കും. ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടിൽ വ്യക്തത വരുത്താൻ ഐ.സി.സി പ്രതിനിധികൾ ലാഹോറിലെത്തി പി.സി.ബി അധികൃതരുമായി ദീർഘനേരം ചർച്ച നടത്തി.
ഫെബ്രുവരി 15ന് നടക്കേണ്ട മഹാപോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഈ തീരുമാനത്തിലേക്കാണ്. ഒരു ഒത്തുതീർപ്പ് ഉടൻ ഉണ്ടായേക്കുമെന്നും ഫെബ്രുവരി 15ലെ മത്സരം ഉപേക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ട്വന്റി 20 ലോകകപ്പിലെ പങ്കാളിത്ത ഫീസ് ബി.സി.ബിക്കും നൽകണമെന്നും പി.സി.ബി, ഐ.സി.സിയോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഒരു ഐ.സി.സി ടൂർണമെന്റ് ബംഗ്ലാദേശിനും അനുവദിക്കണമെന്നും ആവശ്യങ്ങളിലുണ്ട്. പി.സി.ബി ചെയർമാൻ ഇന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കാണും. കാര്യങ്ങൾ ചർച്ച ചെയ്ത് ഇന്ന് തീരുമാനമാക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ചർച്ച അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു. പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്വി, ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) പ്രസിഡന്റ് അമിനുൽ ഇസ്ലാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നേരത്തെ, മൂന്ന് ആവശ്യങ്ങൾ പി.സി.ബി ഉന്നയിച്ചിരുന്നു. ഐ.സി.സി വരുമാന വിഹിതത്തിൽ വർധനവ് വരുത്തണമെന്നാണ് പാകിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവിൽ ഐ.സി.സിയുടെ വാർഷിക വരുമാനത്തിൽ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാകിസ്ഥാന് ലഭിക്കുന്നത് (ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്ത്). ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ദീർഘകാലമായി മുടങ്ങിക്കിടക്കുകയാണ്.
ഇത് പുനരാരംഭിക്കാൻ ഐ.സി.സി ഇടപെടണമെന്നതാണ് രണ്ടാമത്തെ ആവശ്യം. എന്നാൽ ഇതിൽ ബി.സി.സി.ഐയേക്കാൾ ഇന്ത്യൻ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നതിനാൽ ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കാൻ പ്രയാസമാണ്. ടൂർണമെന്റുകളുടെ നടത്തിപ്പിലും ഭരണപരമായ തീരുമാനങ്ങളിലും ഐ.സി.സിയിൽ കൂടുതൽ പ്രാധാന്യം വേണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഐ.സി.സിയുടെ പ്രധാന ലക്ഷ്യം.
അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് പാകിസ്ഥാൻ സർക്കാരുമായി പി.സി.ബി ആലോചന നടത്തും. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന് ഫെബ്രുവരി 2നാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റി സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐ.സി.സി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ നീക്കം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും ചർച്ചയിൽ പങ്കെടുത്തത് വിഷയത്തിൽ ഇരു ബോർഡുകളും കൈകോർക്കുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു.
ക്രിക്കറ്റ് ലോകത്ത് സാമ്പത്തികമായും കാഴ്ചക്കാരുടെ എണ്ണത്തിലും ഇന്ത്യ-പാക് മത്സരത്തിന് പകരമായി മറ്റൊന്നില്ല. അതുകൊണ്ടുതന്നെയാണ് ഐ.സി.സി മത്സരം നടത്താൻ ഏതറ്റം വരേയും പോകുന്നത്. പാകിസ്ഥാൻ പിന്മാറിയാൽ സംപ്രേക്ഷണാവകാശം വാങ്ങിയ കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാകുകയും അത് ഐ.സി.സിയുടെ മൊത്തം വരുമാനത്തെ ബാധിക്കുകയും ചെയ്യും.
ഇത് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ലഭിക്കുന്ന വിഹിതത്തെയും ദോഷകരമായി ബാധിക്കും. ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ, സ്‌പോൺസർഷിപ്പ്, പരസ്യങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനം ഈ മത്സരത്തെ ആശ്രയിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
