ഡല്‍ഹി: വായുമലിനീകരണം കുറയ്ക്കുന്നതിനായി വലിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി. തലസ്ഥാന നഗരത്തെ പൂര്‍ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റുകയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് കരട് നയം പുറത്തിറക്കിയത്. പൊതുജനങ്ങളും വിദഗ്ധരും അഭിപ്രായം അറിയിക്കാന്‍ 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം, 2027 ജനുവരി 1 മുതല്‍ ഡല്‍ഹിയില്‍ പുതിയ ത്രീ-വീലറുകള്‍ ഇലക്ട്രിക് മോഡലുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. 2028 ഏപ്രില്‍ 1 മുതല്‍ ഇതേ നിയന്ത്രണം ടു-വീലറുകള്‍ക്കും ബാധകമാകും. ഇതോടെ പുതിയ പെട്രോള്‍ ടു-വീലറുകളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും നിര്‍ത്തലാകും.
കൂടാതെ, ഡെലിവറി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന ടു-വീലറുകളും ഗുഡ്‌സ് വാഹനങ്ങളും 2026 ജനുവരി 1 മുതല്‍ ഇലക്ട്രിക് ആയിരിക്കണം. നിലവിലുള്ള ബിഎസ്-6 പെട്രോള്‍ ടു-വീലറുകള്‍ക്ക് 2026 ഡിസംബര്‍ വരെ മാത്രമേ ഇത്തരം സേവനങ്ങള്‍ക്കായി അനുമതിയുണ്ടാകൂ.
സ്കൂൾ ബസുകള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍
പുതിയ നയത്തില്‍ സ്കൂൾ ബസുകള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പ്രത്യേക മാര്‍ഗരേഖകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്കൂൾ ബസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കും. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ ഇനി പൂര്‍ണമായും ഇലക്ട്രിക് ആയിരിക്കണം.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സബ്സിഡികളും നികുതി ഇളവുകളും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്നവര്‍ക്ക് 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പ്രോത്സാഹനത്തുകയും ലഭിക്കും. കൂടാതെ റോഡ് ടാക്സിലും രജിസ്ട്രേഷന്‍ ഫീസിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൂര്‍ണ ഇളവ് നല്‍കുന്നതും കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
