തിരുവനന്തപുരം: വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. കുട്ടികളോട് സംസാരിച്ചതും പെരുമാറിയതും ഒരു അധ്യാപകന്റെ നിലപാടിൽ നിന്നാണെന്നും, അവരെ അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വിദ്യാഭ്യാസരീതിയിൽ പൊതുവായന കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്ന് ജലീൽ അഭിപ്രായപ്പെട്ടു. പരീക്ഷാ കേന്ദ്രീകൃത പഠനത്തിലേക്ക് വിദ്യാഭ്യാസം ചുരുങ്ങിയതിന്റെ പ്രതിഫലനമാണ് ഇത്തരം പ്രശ്നങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിനിടെ കുട്ടിയെ അടിക്കുകയോ നുള്ളുകയോ ചെയ്തിട്ടില്ലെന്നാണ് ജലീലിന്റെ വിശദീകരണം. എന്നിരുന്നാലും, മണ്ണാർക്കാട്ടെ പരിപാടിയിൽ തന്റെ പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം മോശമാണെന്ന തരത്തിൽ പ്രചാരണം നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും ജലീൽ ആരോപിച്ചു. ബാലാവകാശ കമ്മീഷൻ കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിഷയത്തിൽ കേസെടുത്തത് സ്വാഭാവിക നടപടിയാണെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. കുട്ടികൾക്ക് പരാതിയില്ലെങ്കിൽ മറ്റ് ആശങ്കകളൊന്നുമില്ലെന്നും, എന്നാൽ കുട്ടികളോട് കർശനമായ ശിക്ഷാ രീതികൾ സ്വീകരിക്കുന്നത് ശരിയല്ലെന്നും കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ പറഞ്ഞു.
മണ്ണാർക്കാട് നഗരസഭയുടെ വിജയോത്സവ പരിപാടിക്കിടെയാണ് വിവാദത്തിന് ഇടയായ സംഭവം നടന്നത്. വേദിയിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിച്ച ജലീൽ, വിലാസം തെറ്റായി എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചതും ശാസിച്ചതുമാണ് വിവാദമായത്. സംഭവം കുട്ടികളെ പൊതുവേദിയിൽ അപമാനിച്ചതാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ബിന്ദു കൃഷ്ണ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
