ദിബ്രുഗഡ്: നന്നായി പൊരുതിയെങ്കിലും ഇത്തവണയും സന്തോഷ് ട്രോഫിയുടെ ഫൈനലിൽ തോൽക്കാനായിരുന്നു കേരളത്തിന്റെ വിധി. സന്തോഷ് ട്രോഫിയുടെ 79-ാം പതിപ്പിന്റെ എക്‌സ്ട്രാ ടൈമോളം നീണ്ട ഫൈനലിൽ ഹൗസ് ഫുള്‌ലായ ഗാലറിയെ സാക്ഷിയാക്കി അസമിലെ ധാഖുവാഖാന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കേരളം സർവീസിനോട് 1-0ത്തിന്റെ തോൽവി വഴങ്ങിയത്.
എക്‌സ്ട്രാ ടൈമിന്റെ 109-ാം മിനിട്ടിൽ അഭിഷേക് പവാറാണ് സർവീസസിന്റെ വിജയഗോൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കേരളം സർവീസസിനോട് തോൽവി വഴങ്ങിയതും അഭിഷേകിന്റെ ഗോളിൽ ആയിരുന്നു. നിശ്ചിത സമയത്ത് ഇരുടീമും ഗോൾരഹിത സമനില പാലിച്ചതിനാലാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.
തുടക്കം മുതൽ കളം പിടിച്ച് കേരളത്തിന് പക്ഷേ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പിഴയ്ക്കുകയായിരുന്നു. സർവീസസ് പ്രതിരോധം അവസരത്തിനൊത്തുയർന്നതും ക്രോസ് ബാറിന് കീഴിൽ സർവീസസ് ക്യാപ്ടൻ കൂടിയായ ഗോൾ കീപ്പർ ഗഗൻ ദീപിന്റെ മികച്ച സേവുകളും കേരളത്തിന് തിരിച്ചിയായി.
ഇരുടീമും തുടക്കം മുതലേ ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. കേരളത്തിന്റെ ആദ്യ ഇലവനിൽ എം.വിഘ്‌നേഷിന് പകരം ടി. ഷിജിനാണ് ഇറങ്ങിയത്. 27-ാം മിനിട്ടിൽ അർജുന്റെ തകർപ്പൻ ലോംഗ് റേഞ്ചർ സർവീസ് പോസ്റ്റിൽ തട്ടിത്തെറിച്ചു. 41-ാം മിനിട്ടിൽ ഷിജിന്റെ ഗോളെന്നുറച്ച ഫ്രീ ഹെഡ്ഡർ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
രണ്ടാം പകുതിയിൽ ഷിജീന് പകരം വിഘ്‌നേഷ് കളത്തിലിറങ്ങി. 86-ാംമിനിട്ടിൽ വിഘ്‌നേഷിന്റെ ഗോൾശ്രമം ഗഗൻദീപ് തടഞ്ഞു. എക്‌സ്ട്രാ ടൈമിൽ 105-ാം മിനിട്ടിൽ അർജുനെടുത്ത കോർണർ മുഹമ്മദ് റിയാസ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗഗൻദീപ് സേവ് ചെയ്തു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ 109-ാം മിനിട്ടിൽ വീണുകിട്ടിയ അവസരം ഗോളാക്കി അഭിഷേക് സർവീസസിന് ചാമ്പ്യൻപട്ടം ഉറപ്പിക്കുകയായിരുന്നു.
10-ാം തവണയാണ് കേരളം സന്തോഷ് ട്രോഫിയിൽ റണ്ണറപ്പാകുന്നത്. കഴിഞ്ഞ തവണയും കേരളമായിരുന്നു റണ്ണറപ്പ്. 7 തവണ കേരളം ചാമ്പ്യന്മാരായിട്ടുണ്ട്. സർവീസസിന്റെ എട്ടാം സന്തോഷ് ട്രോഫി കിരീടം.
ഇത്തവണ സന്തോഷ് ട്രോഫിയിൽ കേരളം സർവീസസിനോട് മാത്രമേ തോറ്റിട്ടുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
