ഇറാഖിനെ തകർത്ത് സെനഗൽ

JUNE 27, 2026, 3:57 AM

ടൊറന്റോ: ഫിഫ ലോകകപ്പിൽ ഇറാഖിനെതിരെ ഗോൾമഴ പെയ്യിച്ച് സെനഗൽ. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐ അവസാന റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരായ സെനഗൽ ഇറാഖിനെ തകർത്തുവിട്ടത്. പത്തുപേരായി ചുരുങ്ങിയ ഇറാഖിനെതിരെ രണ്ടാം പകുതിയിൽ അഴിഞ്ഞാടിയാണ് സെനഗൽ തങ്ങളുടെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) സാധ്യതകൾ സജീവമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രനേട്ടവും ഇതോടെ സെനഗൽ സ്വന്തമാക്കി.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഹബീബ് ഡിയാറയിലൂടെ സെനഗൽ അക്കൗണ്ട് തുറന്നു. കോർണർ കിക്കിൽ നിന്ന് അബ്ദുല്ലായെ സെക്ക് നൽകിയ പാസാണ് ഹബീബ് വലയിലാക്കിയത്. ലോകകപ്പിൽ സെനഗലിന്റെ ഏറ്റവും വേഗമേറിയ ഗോൾ കൂടിയാണിത്. 13-ാം മിനിറ്റിൽ സെനഗൽ മുന്നേറ്റതാരം സാദിയോ മാനെയെ ഫൗൾ ചെയ്തതിന് ഇറാഖ് ഡിഫൻഡർ റബീൻ സുലാക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇറാഖിന് കനത്ത തിരിച്ചടിയായി. ആദ്യം മഞ്ഞക്കാർഡ് നൽകിയ റഫറി, വാർ പരിശോധനയ്ക്ക് ശേഷമാണ് അത് ചുവപ്പായി ഉയർത്തിയത്. ഒരു കളിക്കാരന്റെ മുൻതൂക്കം ലഭിച്ചിട്ടും ആദ്യ പകുതിയിൽ ലീഡ് ഉയർത്താൻ സെനഗലിനായില്ല.

എന്നാൽ രണ്ടാം പകുതിയിൽ സെനഗലിന്റെ വിശ്വരൂപമാണ് ടൊറന്റോ കണ്ടത്. കേവലം 25 മിനിറ്റിനിടെ നാല് ഗോളുകളാണ് അവർ അടിച്ചുകൂട്ടിയത്. 56-ാം മിനിറ്റിൽ ഇറാഖ് പ്രതിരോധത്തിന് പറ്റിയ പിഴവ് മുതലെടുത്ത് ലാമിൻ കമാര നൽകിയ പാസിൽ നിന്ന് ഇസ്മായില സാറിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. പകരക്കാരനായി ഇറങ്ങി നിമിഷങ്ങൾക്കകം, 59-ാം മിനിറ്റിൽ പേപ്പ് ഗായെ സെനഗലിന്റെ മൂന്നാം ഗോളും നേടി. ബോക്‌സിന് പുറത്തുനിന്നുള്ള ഗായെയുടെ തകർപ്പൻ ഇടങ്കാലൻ ഷോട്ട് ഇറാഖ് കീപ്പറെ കാഴ്ചക്കാരനാക്കിയാണ് വലയിൽ തുളഞ്ഞുകയറിയത്.

vachakam
vachakam
vachakam

71-ാം മിനിറ്റിൽ ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഉതിർത്ത മറ്റൊരു വെടിയുണ്ട പോലുള്ള ഷോട്ടിലൂടെ ഗായെ വീണ്ടും വലകുലുക്കിയതോടെ ഇറാഖിന്റെ പതനം പൂർത്തിയായി. 82-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെയുടെ വകയായിരുന്നു സെനഗലിന്റെ അഞ്ചാം ഗോൾ.
ഈ വമ്പൻ ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാമെന്ന വലിയ പ്രതീക്ഷയിലാണ് മുൻനിരക്കാരായ ഫ്രാൻസിനെയുൾപ്പെടെ ഞെട്ടിച്ചിട്ടുള്ള സെനഗൽ.

അതേസമയം, കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇറാഖ് ലോകകപ്പിൽ നിന്ന് നിരാശയോടെ മടങ്ങുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam