രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് സിയിൽ ബിഹാറിനെ ഇന്നിംഗ്‌സിനും 169 റൺസിനും തോൽപ്പിച്ചതോടെയാണ് കേരളം ക്വാർട്ടറിൽ കടന്നത്. മത്സരത്തിന് മുമ്പ് ആറ് മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ബിഹാറിനെതിരെ ഇന്നിംഗ്‌സ് ജയം നേടിയതോടെ കേരളത്തിന് 28 പോയിന്റായി. കർണാടകയ്‌ക്കെതിരായ മത്സരത്തിൽ ഹരിയാന തോറ്റാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളത്തിന് ക്വാർട്ടറിലെത്താം.
തിരുവനന്തപുരം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 351 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ആദ്യ ഇന്നിംഗ്‌സിൽ ബിഹാർ 64ന് പുറത്തായി. പിന്നാലെ ഫോളോഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്‌സിൽ 118 റൺസിനും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ബിഹാറിനെ തകർത്തത്.
സ്‌കോർ സൂചിപ്പിക്കും പോലെ രണ്ടാം ഇന്നിംഗ്‌സിലും മോശം തുടക്കമായിരുന്നു ബിഹാറിന്. ഓപ്പണർ മംഗൾ മഹ്‌റോർ(5), ശ്രമൺ നിഗ്രോധ്(15), ആയുഷ് ലോഹാറുക (9) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ അവർക്ക് നഷ്ടമായി. 31 റൺസെടുത്ത സാക്കിബുൾ ഗനി, 30 റൺസെടുത്ത ക്യാപ്ടൻ വീർ പ്രതാപ് സിംഗ് എന്നിവർക്ക് മാത്രമാണ് ബിഹാർ ഇന്നിംഗ്‌സിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്. മറ്റാർക്കും രണ്ടക്കം കാണാൻ പോലും സാധിച്ചില്ല. കേരളത്തിന് വേണ്ടി സക്‌സേനയ്ക്ക് പുറമെ ആദിത്യ സർവാതെ മൂന്നും നിധീഷ് എം.ഡി, വൈശാഖ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ബിഹാർ 64 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 401 എന്ന ഭേദപ്പെട്ട സ്‌കോറിൽ നിന്നാണ് ബിഹാർ 24 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ 64 റൺസിന് ഓൾ ഔട്ടായത്. 21 റൺസെടുത്ത ശ്രമൺ നിഗ്രോധ് ആണ് ബിഹാറിന്റെ ടോപ് സ്‌കോറർ. ശ്രമണിന് പുറമെ ആയുഷ് ലോഹാറുക(13), ഗുലാം റബ്ബാനി(10) എന്നിവർ മാത്രമാണ് ബിഹാർ നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിനായി ജലജ് സക്‌സേന 19 റൺസിന് അഞ്ച് വിക്കറ്റെടുത്തപ്പോൾ എം.ഡി. നിധീഷ് രണ്ടും വൈശാഖ് ചന്ദ്രനും ആദിത്യ സർവാതെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സക്‌സേന ഒന്നാകെ 10 വിക്കറ്റ് നേടി.
രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ കേരളത്തിനായി സൽമാൻ നിസാർ 150 റൺസടിച്ച് പുറത്തായപ്പോൾ അഞ്ച് റൺസുമായി വൈശാഖ് ചന്ദ്രൻ പുറത്താകാതെ നിന്നു. ആദ്യ ദിനം 111 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാർ രണ്ടാം ദിനം തുടക്കത്തിൽ തന്നെ തകർത്തടിച്ച് 39 റൺസ് കൂടി കൂട്ടിച്ചേർത്ത് കേരളത്തെ 350 കടത്തി. ഷോർ റോജർ (59), അക്ഷയ് ചന്ദ്രൻ (38), നിധീഷ് എം.ഡി (30) എന്നിവരും കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
2019ലാണ് കേരളം രഞ്ജി ട്രോഫിയിൽ അവസാനമായി നോക്കൗട്ട് കളിച്ചത്. ചില സീസണുകളിൽ നിറം മങ്ങിയ പ്രകടനം കാഴ്ച വച്ചപ്പോൾ ചിലതിൽ നേരിയ വ്യത്യാസത്തിലാണ് നോക്കൗട്ട് വഴുതിയകന്നത്. ഇടവേളയ്ക്ക് ശേഷം നോക്കൗട്ട് ഉറപ്പിക്കുമ്പോൾ ഇത്തവണ മികച്ച ടീമാണ് കേരളത്തിന്റേത്. വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്തും മികച്ച പേസും സ്പിന്നും ഒരുമിക്കുന്ന ബൗളിങ് മികവും ഇനിയുള്ള മത്സരങ്ങളിലും കേരളത്തിന് പ്രതീക്ഷയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്