മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നിർണായക പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെ 30 റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടന്നു. രാജസ്ഥാൻ ജയിച്ചതോടെ പഞ്ചാബ് കിംഗ്‌സിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.
മുംബയ്‌യിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. മറുപടിക്കിറങ്ങിയ മുംബയ് ഇന്ത്യൻസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസേ നേടാനായുള്ളൂ.
15 പന്തിൽ 32 റൺസ് നേടിഅവസാന ഓവറുകളിൽ സ്‌കോർ ഉയർത്തുകയും 4 ഓവറിൽ 17 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത റോയൽസിന്റെ ഇംഗ്ലീഷ് പേസ് ഓൾറൗണ്ടർ ജോഫ്ര ആർച്ചറാണ് കളിയിലെ താരം.
ചേസിംഗിൽ അക്കൗണ്ട് തുറക്കുന്നതിന് മുൻപേ മുംബയ്‌യുടെ ഇംപാക്ട് പ്ലെയർ രോഹിത് ശർമ്മയെ(0) പുറത്താക്കി ആർച്ചർ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ നമൻ ധിറിനെ (6) ആർച്ചർ ബൗൾഡാക്കി. പവർപ്ലേയിൽ തന്നെ റയാൻ റിക്കൽറ്റണ് (12) ബർഗർക്കും തിലക് വർമ്മ (3) ബ്രിജേഷ് ശർമ്മയ്ക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഒരു ഘട്ടത്തിൽ 38/4 എന്ന നിലയിലായി മുംബയ്.
സൂര്യകുമാർ യാദവ് (42 പന്തിൽ 60), വിൽ ജാക്ക്‌സ് (18 പന്തിൽ 33), ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ (15 പന്തിൽ 34) എന്നിവർ പൊരുതി നോക്കിയെങ്കിലും രാജസ്ഥാൻ ഉയർത്തിയ വിജയ ലക്ഷ്യത്തിനടുത്ത് എത്താനായില്ല. അഞ്ചാ വിക്കറ്റിൽ സൂര്യ ജാക്ക്‌സിനൊപ്പം 39 പന്തിൽ 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യഷിന് ധ്രുവ് ജുറലിന്റെ കൈയിൽ എത്തിച്ച് യഷ് പുംജയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഹാർദികിനൊപ്പം ആറാം വിക്കറ്റിൽ സൂര്യ 25 പന്തിൽ48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16ാം ഓവറിന്റെ നാലാം പന്തിൽ മുംബയ് സ്‌കോർ 148ൽ വച്ച് ഹാർദികിനെ ആർച്ചർ ബർഗറുടെ കൈയിൽ എത്തിച്ചതോടെ മുംബയ്‌യുടെ വധി കുറിക്കപ്പെട്ടു. അടുത്ത ഓവറുകളിൽ കോർബിൻ ബോഷിനെ (2) പുംജയും സൂര്യയെ ബർഗറും പുറത്താക്കിയതോടെ മുംബയ് തോൽവി ഉറപ്പിച്ചു. ദീപക് ചഹറിനെ (8) ബ്രിജേഷ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഷർദുൽ താക്കൂറും (10), അള്ളാ ഘസാൻഫറും (2) പുറത്താകാതെ നിന്നു.
ഒരു ബാറ്റർ പോലും അർദ്ധ സെഞ്ച്വറി നേടിയില്ലെങ്കിലും രാജസ്ഥാന് നല്ല സ്‌കോർ നേടിനായി. 26 പന്തിൽ 3സിക്‌സും 2 ഫോറും ഉൾപ്പെടെ 38 റൺസ് നേടിയ ജുറലാണ് ടോപ് സ്‌കോറർ. ആർച്ചറുടെ 15 പന്തിൽ 32 റൺസിന്റെ ഇന്നിംഗ്‌സിൽ 3 സിക്‌സും ഒരു ഫോറും ഉൾപ്പെടുന്നു.
ഡസുൻ ഷനാക (15 പന്തിൽ 29), യശ്വസി ജയ്‌സ്വാൾ (17 പന്തിൽ 27), രവീന്ദ്ര ജഡേജ (പുറത്താകാതെ 11 പന്തിൽ 19) എന്നിവരും തിളങ്ങി. മുംബയ്ക്കായി ഷർദുൽ താക്കൂറും ദീപക് ചഹറും 2 വിക്കറ്റ് വീതം വീഴ്ത്തി.
പോയിന്റ് ടേബിളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ആർ.സി.ബിയും ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്‌സ് ഹൈദരാബാദും നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് ലീഗ് മത്സരങ്ങളുടെ അവസാന ദിനമായ ഇന്നലെ രാജസ്ഥാനും പഞ്ചാബിനും കൊൽക്കത്തയ്ക്കും സാധ്യതയുണ്ടായിരുന്നു.
രാജസ്ഥാൻ ജയിച്ചതോടെ മറ്റ് ടീമുകളുടെ സാധ്യത അവസാനിച്ചു. ഇന്നലത്തെ ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 16 പോയിന്റായ രാജസ്ഥാൻ പഞ്ചാബിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി.
27ന് നടക്കുന്ന എലിമനേറ്ററിൽ രാജസ്ഥാൻ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും
26ന് നടക്കുന്ന ഒന്നാം ക്വാളിഫയറിൽ ആർ.സി.ബിയും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
