ഫ്രഞ്ച് കപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായി കിരീടം ചൂടി ലെൻസ് ചരിത്രം കുറിച്ചു. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നീസിനെ പരാജയപ്പെടുത്തിയാണ് ലെൻസ് തങ്ങളുടെ സ്വപ്‌നതുല്യമായ സീസണിന് സമാപ്തി കുറിച്ചത്.
മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പർ സ്‌ട്രൈക്കർ ഫ്‌ലോറിയൻ തൗവിൻ ആണ് ലെൻസിന്റെ വിജയശില്പി.
ഫ്രഞ്ച് ലീഗ് വണ്ണിൽ സീസണിലുടനീളം വമ്പന്മാരായ പാരീസ് സെന്റ് ഷെർമെയ്‌നുമായി കടുത്ത പോരാട്ടം കാഴ്ചവെച്ച ലെൻസ്, ലീഗിന്റെ അവസാന ആഴ്ചകളിൽ പി.എസ്.ജിയുടെ വമ്പൻ റിസോഴ്‌സുകളോട് പൊരുതാനാകാതെ ആറ് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് കളി അവസാനിപ്പിച്ചത്. എന്നാൽ, ഫ്രഞ്ച് കപ്പിലെ ഈ വിജയം കോച്ച് പിയറി സേജിന്റെ കീഴിൽ യുവതാരങ്ങളെയും പരിചയസമ്പന്നരെയും കോർത്തിണക്കി മികച്ച പ്രകടനം പുറത്തെടുത്ത ലെൻസ് ടീമിന് അർഹിച്ച അംഗീകാരമായി.
സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന മത്സരത്തിന്റെ 25-ാം മിനിറ്റിൽ തൗവിൻ തന്നെയാണ് ലെൻസിനായി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡും തൗവിൻ സ്വന്തമാക്കി. ഒന്നാം പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ തൗവിൻ എടുത്ത കോർണർ കിക്ക് ഹെഡ്ഡറിലൂടെ വലയിലാക്കി ഒഡ്‌സോൺ എഡ്വേർഡ് ലെൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
തൊട്ടടുത്ത മിനിറ്റിൽ തന്നെ ജിബ്രിൽ കൂലിബാലിയിലൂടെ ഒരു ഗോൾ മടക്കി നീസ് പോരാട്ട വീര്യം പുറത്തെടുത്തു. എന്നാൽ കളി അവസാനിക്കാൻ 12 മിനിറ്റ് ബാക്കിയുള്ളപ്പോൾ നീസ് പ്രതിരോധത്തെ മറികടന്ന് അബ്ദല്ല സിമ നേടിയ ഗോൾ ലെൻസിന്റെ കന്നി ഫ്രഞ്ച് കപ്പ് കിരീടം ഉറപ്പിച്ചു (3-1). മത്സരത്തിൽ രണ്ട് തവണ പന്ത് പോസ്റ്റിലിടിച്ച് മടങ്ങിയത് നീസിന് നിർഭാഗ്യമായി. ലീഗിന്റെ അവസാന വാരങ്ങളിൽ ഫോം കണ്ടെത്താനാകാതെ ഉലയുന്ന നീസിന് ഈ തോൽവി കടുത്ത ആഘാതമായി.
മാർച്ച് പകുതിക്ക് ശേഷം ലീഗിൽ ഒരു വിജയം പോലും നേടാനാകാത്ത നീസ് പട്ടികയിൽ അവസാന മൂന്നാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. ഇനി ഫ്രഞ്ച് ലീഗിൽ നിലനിൽക്കാൻ റെലഗേഷൻ പ്ലേ ഓഫ് മത്സരത്തിൽ സെന്റ് എറ്റിയന്നിനെതിരെ നീസിന് വിജയിക്കേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
