ചെന്നൈ: ഐപിഎലില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വി. 59 പന്തുകള്‍ ബാക്കി നില്‍ക്കെ 8 വിക്കറ്റിന്റെ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനും ചെന്നൈയെ പ്രചോദിപ്പിക്കാനായില്ല.
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി, ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും ലീഗില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളും സിഎസ്‌കെ തോറ്റു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കെകെആര്‍ 10.1 ഓവറില്‍ ഈ ലക്ഷ്യം പിന്തുടര്‍ന്നു വിജയം നേടി.
2025 ലെ ഐപിഎല്ലില്‍ ആറ് മത്സരങ്ങളില്‍ അഞ്ചാം തോല്‍വിയിലേക്ക് കൂപ്പുകുത്തിയ സൂപ്പര്‍ കിംഗ്സ്, പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തുടക്കം മുതല്‍, ഒന്നും സിഎസ്‌കെയുടെ വഴിക്ക് പോയില്ല. ടോസ് നേടിയ കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിന് ശേഷം, സൂപ്പര്‍ കിംഗ്സ് ബാറ്റിംഗില്‍ പതറി. പവര്‍പ്ലേയില്‍ തന്നെ രചിന്‍ രവീന്ദ്രയുടെയും ഡെവണ്‍ കോണ്‍വേയുടേയും വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അശ്വിനും ധോണിയും 1 റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ ജഡേജയും ഇംപാക്റ്റ് സബ്സ്റ്റിറ്റിയൂട്ടായി വന്ന ദീപക് ഹൂഡയും പൂജ്യത്തിന് പുറത്തായി. 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെയാണ് ഇന്നിംഗ്‌സ് സ്‌കോര്‍ 100 കടത്തിയത്.
കെകെആറിനായി സുനില്‍ നരെയ്ന്‍ 3 വിക്കറ്റും ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും 2 വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ചെന്നൈ ഇന്നിംഗ്സില്‍ ആകെ ഒരു സിക്സ് മാത്രമാണ് നേടിയത്. എന്നാല്‍ കെകെആര്‍ ആദ്യ ആറ് ഓവറില്‍ തന്നെ ഏഴ് സിക്സറുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
സുനില്‍ നരൈന്‍ 18 പന്തില്‍ 44 റണ്‍സ് നേടി. ക്വിന്റണ്‍ ഡികോക്കിന്റെ സംഭാവന 23 റണ്‍സ്. എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ കെകെആര്‍ ഫിനിഷിംഗ് ലൈന്‍ കടന്നപ്പോള്‍ അജിങ്ക്യ രഹാനെ 20 റണ്‍സും റിങ്കു സിംഗ് 15 റണ്‍സും നേടി പുറത്താകാതെ നിന്നു. നരെയ്‌നാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്