2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. പുരുഷന്മാർക്കും വനിതകൾക്കും വെവ്വേറെ ടൂർണമെന്റുകൾ നടത്തും. ഇരുവിഭാഗങ്ങളിലും ആറുവീതം ടീമുകൾക്ക് പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു. ടി20 ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോർഡാണ് ക്രിക്കറ്റ് ലോസ് ആഞ്ജലസ് ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയത്.
ഓരോ വിഭാഗത്തിലും പരമാവധി 90 അത്‌ലറ്റുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാമെന്നാണ് സംഘാടകർ വ്യക്തമാക്കിയത്. അതിനാൽ ഓരോ ടീമും പതിനഞ്ചംഗ സ്‌ക്വാഡിനെയാണ് ഒളിമ്പിക്‌സിന് അണിനിരത്തുക. പുരുഷന്മാരിൽ ഇന്ത്യയും വനിതകളിൽ ന്യൂസീലൻഡുമാണ് നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാർ.
ക്രിക്കറ്റിന് പുറമേ നാല് മത്സരങ്ങൾക്കൂടി ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ, ഫ്‌ളാഗ് ഫുട്‌ബോൾ, ലാക്രസ്, സ്‌ക്വാഷ് മത്സരങ്ങളാണ് അവ. അതേസമയം, ക്രിക്കറ്റ് ടൂർണമെന്റ് നടത്തേണ്ട വേദി സംബന്ധിച്ചോ സമയക്രമം സംബന്ധിച്ചോ തീരുമാനമായില്ല. ഒളിമ്പിക്‌സിനോട് അടുപ്പിച്ചായിരിക്കും ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവരിക.
ടീമുകളുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടില്ല. ആതിഥേയരെന്ന നിലയ്ക്ക്, ഇരുവിഭാഗങ്ങളിലും യു.എസ്. നേരിട്ട് യോഗ്യത നേടിയേക്കും. അങ്ങനെവന്നാൽ ബാക്കി അഞ്ച് ടീമുകൾക്ക് മാത്രമേ അവസരം ലഭിക്കൂ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) 12 രാജ്യങ്ങളാണ് സ്ഥിരാംഗങ്ങളായുള്ളത്. 94 രാജ്യങ്ങൾ അസോസിയേറ്റ് മെമ്പർമാരായുമുണ്ട്.
അതേസമയം, 128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചുവരുന്നത്. 1900ൽ പാരീസിൽ നടന്ന ഒളിമ്പിക്‌സിലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് ബ്രിട്ടനും ഫ്രാൻസും തമ്മിൽ രണ്ടുദിവസം നീണ്ടുനിന്ന മത്സരമാണ് നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്