ഹൈദരാബാദ്: ഐപിഎല്ലിൽ വീണ്ടും തോൽവിയുടെ ഭാരമേന്തി മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയും സംഘവും 31 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങി. ഹൈദരാബാദ് ഉയർത്തിയ 278 റൺസിന് ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 3.2-ാം ഓവറില്‍ ആദ്യ വിക്കറ്റ് വീണപ്പോള്‍ മുംബൈ സ്‌കോര്‍ 56 റണ്‍സായിരുന്നു. 13 പന്തില്‍ 34 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈ നിരയില്‍ ആദ്യം പുറത്താവുന്നത്.
ഇഷാന്‍ കിഷനെ ഷഹ്ബാസ് അഹമ്മദ് ഐഡന്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ രോഹിത് ശര്‍മ്മ 12 പന്തില്‍ 26 റണ്‍സെടുത്ത് പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് ക്രീസിലൊരുമിച്ച തിലക് വര്‍മ്മ- നമന്‍ ധിര്‍ സഖ്യം മുംബൈയ്ക്ക് വേണ്ടി പോരാട്ടം തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
14 പന്തില്‍ 30 റണ്‍സെടുത്ത നമന്‍ ധിറിനെ മടക്കി ജയ്‌ദേവ് ഉനദ്കട്ടാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പകരമെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ടോട്ടല്‍ ആണിത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കുറിച്ച 263-5 ടോട്ടലാണ് ഹൈദരാബാദ് പഴങ്കഥയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്